തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന പരാതിയുമായി യുവതി. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സിസേറിയനെ തുടർന്ന് യുവതിയുടെ വയറ്റിൽ ഫാലോപ്യൻ ട്യൂബിൽ അണുബാധയുണ്ടായതായി കണ്ടെത്തി. സിസേറിയന് പിന്നാലെതന്നെ യുവതിക്ക് വയറ്റിൽ കടുത്ത വേദന അനുഭവപ്പെട്ടിരുന്നു. അഞ്ച് മാസമായി കടുത്ത വേദനയിൽ കഴിയുകയാണ് നെയ്യാറ്റിൻകര സ്വദേശിയായ സജിത. ജനുവരി 28നായിരുന്നു സജിതയെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഫെബ്രുവരി ആറിന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.
തുടർന്നു രണ്ട് ദിവസത്തിന് ശേഷം കടുത്ത പനിയും വേദനയും അനുഭവപ്പെട്ടുവെങ്കിലും ഒൻപതാം തീയതി ആശുപ്രത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അതിന് ശേഷവും കടുത്ത വേദന അനുഭവപ്പെട്ടതോടെ സ്‌കാനിങ് ചെയ്ത് ആ റിപ്പോർട്ടുമായി വീണ്ടും നെയ്യാറ്റിൻകര ആശുപത്രിയിലെ ഡോക്ടർ രേണുകയെ കാണുകയായിരുന്നു. സ്‌കാനിങിൽ കുഴപ്പമില്ലെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. വെള്ളം കുടിക്കാത്തതിനാൽ യൂറിനറി ഇൻഫെക്ഷനായതായിരിക്കാമെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടർ ഇതിന് മരുന്ന് നൽകിയിരുന്നുവെന്നും സജിത പറഞ്ഞു.
പിന്നീട് മാസങ്ങൾ കഴിഞ്ഞിട്ടും വേദന മാറാത്തതിനാൽ തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ ചികിത്സ തേടിയതായി സജിതയുടെ ഭർത്താവ് പറഞ്ഞു. അവിടെവെച്ച് എംആർഐ സ്‌കാനിങ് നടത്തി. അതിലാണ് അണുബാധ കണ്ടെത്തിയത്. ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായ ഒരു പിഴവാകാം ഇതെന്നാണ് ജൂബിലി ആശുപത്രി അധികൃതർ പറഞ്ഞതെന്നും ഭർത്താവ് പറയുന്നു.
അതേസമയം സജിതയുടെ തുടർ ചികിത്സയ്ക്കായി ഇതിനോടകം രണ്ട് ലക്ഷത്തിന് മുകളിൽ ചെലവായി. എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സജിതയ്ക്ക് ഇനിയും സർജറി ആവശ്യമുണ്ട്. അണുബാധ മറ്റ് അവയവങ്ങളിലേക്ക് പടർന്നുപിടിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകിയെങ്കിലും ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആണ് സജിത. പ്രസവത്തിന് പിന്നാലെ അസുഖം കാരണം ജോലിയിൽ കയറാൻ പറ്റാതെ വന്നതോടെ സജിതയ്ക്ക് ജോലി നഷ്ടപ്പെട്ടുവെന്നും ഭർത്താവ് പറയുന്നു.


















































