ന്യൂയോർക്ക്: ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയരുന്നതിനൊപ്പം ഫിഫ ലോകകപ്പ് ട്രോഫിയുടെ മൂല്യവും റെക്കോർഡ് ഉയരത്തിലെത്തി. 2022-ലെ ഖത്തർ ലോകകപ്പിൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി ഉയർത്തിയ ലോകകപ്പ് ട്രോഫിയുടെ ഇന്നത്തെ സ്വർണമൂല്യം ഏകദേശം 713,000 യുഎസ് ഡോളർ, അതായത് 6.73 കോടി രൂപയാണെന്ന് സാമ്പത്തിക വിപണി വിവരദാതാക്കളായ LSEGയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാര മേഖലയിലെ അനിശ്ചിതത്വം, ആഗോള സാമ്പത്തിക വളർച്ചയിലെ മാന്ദ്യം എന്നിവയെ തുടർന്നാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണവിലയിൽ വൻ വർധനയുണ്ടായത്. ഇതിന്റെ പ്രതിഫലനമാണ് ലോകകപ്പ് ട്രോഫിയുടെ മൂല്യത്തിലും പ്രകടമായത്. 2022-നുശേഷം മാത്രം ട്രോഫിയുടെ സ്വർണമൂല്യം ഇരട്ടിയിലേറെയായി ഉയർന്നുവെന്നാണ് റിപ്പോർട്ട്.
6.175 കിലോഗ്രാം ഭാരമുള്ള ഫിഫ ലോകകപ്പ് ട്രോഫിയിൽ 4.93 കിലോഗ്രാം 18 കാരറ്റ് സ്വർണമാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വർണവിലയിലെ കുതിപ്പോടെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കായിക ട്രോഫിയെന്ന സ്ഥാനം ഈ കിരീടം കൂടുതൽ ഉറപ്പിച്ചിരിക്കുകയാണ്.
1974-ലാണ് നിലവിലെ രൂപകൽപ്പനയിലുള്ള ലോകകപ്പ് ട്രോഫി അവതരിപ്പിച്ചത്. അന്ന് ഇതിന്റെ മൂല്യം ഏകദേശം 25,000 ഡോളർ മാത്രമായിരുന്നു. പിന്നീട് സ്വർണവില വർധിച്ചതോടെ മൂല്യവും കുതിച്ചുയർന്നു. 2022-ലെ ഖത്തർ ലോകകപ്പിനിടെ ട്രോഫിയുടെ മൂല്യം ഏകദേശം 277,000 ഡോളർ ആയിരുന്നെങ്കിൽ, ഇന്ന് അത് 713,000 ഡോളറിലെത്തി.
ശുദ്ധമായ സ്വർണം ഉപയോഗിച്ച് നിർമിച്ച പ്രധാന അന്താരാഷ്ട്ര കായിക ട്രോഫികളിൽ ഒന്നാണ് ഫിഫ ലോകകപ്പ് കിരീടം. ഇതുമായി താരതമ്യം ചെയ്യുമ്പോൾ, സ്റ്റെർലിങ് സിൽവർ ഉപയോഗിച്ച് നിർമിച്ച യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫിയുടെ നിലവിലെ മൂല്യം ഏകദേശം 16,950 ഡോളറും, യുവേഫ യൂറോപ്പ ലീഗ് ട്രോഫിയുടെ മൂല്യം 22,600 ഡോളറുമാണ്.
ലോക ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ കിരീടമെന്ന വിശേഷണത്തിനൊപ്പം, ഇന്ന് ഏറ്റവും വിലപിടിപ്പുള്ള കായിക ട്രോഫികളിലൊന്നെന്ന നേട്ടവും ഫിഫ ലോകകപ്പ് ട്രോഫി സ്വന്തമാക്കിയിരിക്കുകയാണ്.



















































