ബെയ്‌റൂട്ട്: ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള പുതിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് 24 മണിക്കൂര്‍ തികയും മുന്‍പ് ദക്ഷിണ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. ആക്രമണത്തില്‍ ലെബനന്‍ സൈനികന്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
നബാതിയ നഗരത്തിന് ചുറ്റുമുള്ള പത്തിലധികം പ്രദേശങ്ങളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ലെബനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ദക്ഷിണ ലെബനനിലുള്ള ഇസ്രായേല്‍ സേനയ്ക്ക് നേരെ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് നടപടി സ്വീകരിച്ചതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
അമേരിക്ക-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന നീക്കങ്ങളുടെ ഭാഗമായാണ് വെള്ളിയാഴ്ച ലെബനനിലും പുതിയ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം വീണ്ടും ആക്രമണങ്ങള്‍ ഉണ്ടായത് പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തിരിക്കാനിരിക്കെയാണ് ലെബനനിലെ പുതിയ ആക്രമണം നടന്നത്.
ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ ഫദ്ലല്ല പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും പാലിക്കണമെന്നും ലെബനനിലെ ഗ്രാമങ്ങള്‍ കൈയടക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഹിസ്ബുല്ല ആക്രമണം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. സൈനിക നടപടി തുടരണമെന്ന ആവശ്യം ഇസ്രായേലില്‍ ആഭ്യന്തരമായി ശക്തമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍പുണ്ടായ ഇസ്രായേല്‍ ബോംബാക്രമണങ്ങളില്‍ ദക്ഷിണ ലെബനനിലെ നിരവധി ഗ്രാമങ്ങള്‍ വ്യാപകമായി നശിച്ചിരുന്നു. നിലവില്‍ ലെബനന്റെ അഞ്ച് ശതമാനത്തോളം പ്രദേശം ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് വിലയിരുത്തല്‍.
യുദ്ധത്തെ തുടര്‍ന്ന് ഏകദേശം പത്ത് ലക്ഷം ആളുകള്‍ ലെബനനില്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. ലെബനനില്‍ പൂര്‍ണമായ വെടിനിര്‍ത്തല്‍ ഉറപ്പാക്കാതെ യുഎസ്-ഇറാന്‍ സമാധാന കരാറുമായി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്.















































