തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആശ പ്രവർത്തകർ നടത്തുന്ന രാപ്പകൽ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവർത്തകരുടെ തീരുമാനം. ഇക്കാര്യത്തിൽ കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്.
പോരാട്ടങ്ങളിലൂടെ മാത്രമേ എല്ലാ അവകാശങ്ങളും നേടിയിട്ടുള്ളൂവെന്ന് ആശാ സമരസമിതി പ്രതിനിധി എം എ ബിന്ദു പ്രതികരിച്ചു. ഈ സമരത്തെ അപഹസിക്കാൻ ശ്രമിച്ചവർ ഒട്ടേറെയുണ്ട്. പക്ഷേ സ്ത്രീയും മുന്നേറ്റത്തിലൂടെയാണ് ഈ വിജയം ഉണ്ടായത്. പട്ടിണിക്ക് എതിരായ സമരമായിരുന്നു ആശമാരുടേത്. സമരത്തിന്റെ രൂപം മാറുന്നു എന്നേയുള്ളൂ. മിനിമം കൂലി എന്നാവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നും എം എ ബിന്ദു വ്യക്തമാക്കി.
അതേസമയം സമര ചരിത്രത്തിലെ ഐതിഹാസിക ഏടാണ് ആശാ സമരം എന്നാണ് വിലയിരുത്തപ്പെടുന്നത്. ആശ പ്രവർത്തകരുടെ ഓണറേറിയം 7,000 രൂപയിൽ നിന്ന് 8000 രൂപയാക്കിയാണ് കഴിഞ്ഞ ദിവസമാണ് വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സർക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തുകയാണ് ആശമാർ. ആയിരം രൂപ ഓണറേറിയം കൂട്ടിയത് സമര നേട്ടമായിട്ടാണ് വിലയിരുത്തുന്നത്.
ഇതിനിടെ ഓണറേറിയം വർധനയുടെ ക്രെഡിറ്റ് നേടാൻ സിഐടിയു അടക്കം ശ്രമിക്കുകയാണ്. എന്നാൽ തിരിഞ്ഞ് നോക്കാത്ത സർക്കാരിന്റെ മനം മാറ്റത്തിന് കാരണം തങ്ങളുടെ സമരമെന്ന് ആശമാർ ആവർത്തിക്കുന്നു. കേരള പിറവി ദിനമായ നാളെ സെക്രട്ടറിയേറ്റിനു മുന്നിൽ ആശാസമര സമിതി വിജയദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റ് മുന്നിൽ സിഐടിയു അനുകൂല ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തുകയാണ്.
 
			

































 
                                






 
							






