തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നു മുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ അസ്മിനയെ (40) ഒപ്പം താമസിച്ച കായംകുളം സ്വദേശി ജോബി ജോർജ് കൊലപ്പെടുത്തിയത് മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം തുണിയുപയോഗിച്ചു കഴുത്തുമുറുക്കി കൊലപ്പെടുത്തിയെന്ന് പോലീസ്. ചൊവ്വാഴ്ച രാത്രി മുറിക്കുള്ളിൽ വച്ച് മദ്യപിക്കുന്നതിനിടെ അസ്മിന മകളെ കാണാൻ പോകുന്നതിനെക്കുറിച്ചു പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നു കയ്യാങ്കളിയാവുകയായിരുന്നു. ഇതിനിടെ ജോബി അസ്മിനയെ ബിയർകുപ്പി ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തി. തുടർന്ന് തുണി ഉപയോഗിച്ചു കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. അസ്മിനയുടെ ശരീരത്തിൽ കുപ്പി കൊണ്ടു കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം റൂമുതുറക്കാതായതോടെ പോലീസെത്തി പരിശോധിച്ചപ്പോഴാണ് അസ്മിനയെ ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ഒളിവിൽ പോയ പ്രതി ജോബി ജോർജിനെ കോഴിക്കോടുനിന്നാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. കായംകുളത്ത് ലോഡ്ജിൽ ഒരുമിച്ചു ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ജോബിയും അസ്മിനയും കുറച്ചു നാളുകളായി ഒരുമിച്ചു താമസിക്കുകയായിരുന്നു. അസ്മിനയും ജോബിയും മുൻപ് രണ്ടുവട്ടം വിവാഹിതരായിരുന്നു. അസ്മിന രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഒരാഴ്ച മുൻപാണ് ജോബി ആറ്റിങ്ങലിലെ ലോഡ്ജിൽ ജോലിക്കെത്തിയത്.
ചൊവ്വാഴ്ച രാത്രി ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് അസ്മിനയെ ജോബി ലോഡ്ജിൽ കൊണ്ടുവന്നത്. പിന്നീട് ജോബിയുടെ പരിചയത്തിലുള്ള ചിലർ ഇവർ താമസിച്ച മുറിയിൽ വരികയും ചെയ്തിരുന്നു. രാത്രി ഒന്നരയോടെ ജോബി മുറിയിലേക്കു പോകുന്നത് ലോഡ്ജിലെ മറ്റു ജീവനക്കാർ കണ്ടിരുന്നു. ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെത്തുടർന്ന് ജീവനക്കാർ പരിശോധിച്ചെങ്കിലും മുറി തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അതേസമയെ മുറിയിൽ പിടിവലി നടന്നതിന്റെ സൂചനകളുണ്ടായിരുന്നു. ബിയർകുപ്പി പൊട്ടിയ നിലയിലും കണ്ടെത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെ നാലു മണിയോടെ ജോബി ലോഡ്ജിൽനിന്നു പുറത്തേക്കു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്നു തിരിച്ചറിഞ്ഞതോടെ പോലീസ് തിരച്ചിൽ വ്യാപിപ്പിച്ചു. ബസ് സ്റ്റാൻഡിൽ എത്തിയ ജോബി കായംകുളത്തേക്കു പോയതായി കണ്ടെത്തി. തുടർന്ന് പോലീസ് കായംകുളത്തു നടത്തിയ പരിശോധനയിലാണ് ജോബി കോഴിക്കോട്ടേക്കു കടന്നതായി അറിയുന്നത്.

















































