ബെംഗളൂരു: ആറുവയസ്സുകാരിയുടെ കൊലപാതകക്കേസിൽ ഒളിവിലായിരുന്ന അമ്മയും അറസ്റ്റിലായി. ബെംഗളൂരുവിലെ അഭിഭാഷകയായ പ്രിയങ്ക (44)യെയാണ് ഹാസൻ ജില്ലയിലെ സക്ലേശ്പുരിലെ ഒരു ഫാംഹൗസിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രിയങ്ക പലയിടങ്ങളിലായി മാറിത്താമസിച്ചുവരികയായിരുന്നു. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രിയങ്കയുടെ സുഹൃത്തായ ജി.എൻ. മോഹനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ദാവണഗെരെ സ്വദേശികളായ പ്രവീണിന്റെയും അഭിഭാഷകയായ പ്രിയങ്കയുടെയും മകൾ വെണ്ണില (6)യാണ് മാർച്ച് 24-ന് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. പ്രവീണും പ്രിയങ്കയും ഈ വർഷം ആദ്യം വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. തുടർന്ന് ദമ്പതികളുടെ മൂത്തമകൾ പ്രവീണിനൊപ്പവും രണ്ടാമത്തെ മകളായ വെണ്ണില പ്രിയങ്കയ്ക്കൊപ്പവുമായിരുന്നു താമസം. പിന്നീട് പ്രിയങ്കയുടെ കോളേജ് സഹപാഠിയായിരുന്ന മോഹൻ പ്രിയങ്കയ്ക്കും മകൾക്കും ഒപ്പം താമസം ആരംഭിച്ചു. ബെംഗളൂരുവിലെ ആഡംബര വില്ലയിലായിരുന്നു പ്രിയങ്കയും മോഹനും താമസിച്ചിരുന്നത്.
മകളുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പ്രവീൺ തുടക്കം മുതൽ ആരോപിച്ചിരുന്നു. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം പൊലീസിൽ പരാതിയും നൽകിയിരുന്നു. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കുട്ടിക്ക് മർദനമേറ്റതായി കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഒളിവിൽ പോയ മോഹനെ ജൂൺ നാലോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ കുട്ടിയെ മർദിച്ചതായും കരഞ്ഞപ്പോൾ വായയും മൂക്കും പൊത്തിപ്പിടിച്ചതായും ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
സംഭവദിവസം പ്രിയങ്കയും മകളും മോഹനും ഷോപ്പിങ്ങിന് പോയിരുന്നു. തുടർന്ന് മൂവരും ഹൊസ്‌കോട്ടിലേക്ക് ഭക്ഷണം കഴിക്കാനായി പോയി. അവിടെ നിന്ന് ബിരിയാണിയും ഐസ്‌ക്രീമും വാങ്ങി. മടങ്ങിവരുന്നതിനിടെ കുട്ടിയുടെ കൈയിലുണ്ടായിരുന്ന ഐസ്‌ക്രീം കാറിനുള്ളിൽ വീണ് സീറ്റിലും മാറ്റിലും പരന്നൊഴുകി. ഇതാണ് മോഹനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പിന്നീട് മറ്റൊരു ഐസ്‌ക്രീം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടി കരയാൻ തുടങ്ങി. ഇതോടെ കൂടുതൽ പ്രകോപിതനായ മോഹൻ കൈമുട്ട് ഉപയോഗിച്ച് കുട്ടിയുടെ വയറിൽ തുടരെ ഇടിച്ചെന്നും പൊലീസ് പറഞ്ഞു. കരച്ചിൽ നിർത്താനായി കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രിയങ്ക മൊബൈൽ ഫോണോ എടിഎം കാർഡുകളോ ഉപയോഗിക്കാതെയാണ് വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നത്. ഒടുവിൽ മോഹന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള സക്ലേശ്പുരിലെ ഫാംഹൗസിൽ നിന്നാണ് വ്യാഴാഴ്ച പ്രിയങ്കയെ പിടികൂടിയത്.
അതേസമയം, കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ കടുഗോഡി പൊലീസിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിൽ സംശയകരമായ കണ്ടെത്തലുകൾ ഉണ്ടായിട്ടും, പ്രതികൾ നൽകിയ ആദ്യ മൊഴികളിൽ വൈരുധ്യങ്ങൾ ഉണ്ടായിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പൊലീസ് കാലതാമസം വരുത്തിയെന്നാണ് പരാതി. പിന്നീട് കുട്ടിയുടെ പിതാവ് വീണ്ടും പരാതി നൽകിയതോടെയാണ് അന്വേഷണം ഊർജിതമായതെന്നും ആരോപണമുണ്ട്.
മാർച്ച് 25-ന് രാവിലെയാണ് പ്രിയങ്കയും മോഹനും കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മരണവുമായി ബന്ധപ്പെട്ട് ഇരുവരും ആദ്യം പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. തലേദിവസം ബിരിയാണി കഴിച്ചതിനെ തുടർന്ന് കുട്ടി അവശയായെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് കാറിനുള്ളിൽ എസി ഓൺ ചെയ്ത് ഉറങ്ങിയതിനെ തുടർന്നാണ് ആരോഗ്യനില മോശമായതെന്ന് മൊഴി മാറ്റി. ഈ വൈരുധ്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുമാണ് കൊലപാതക സംശയം ശക്തമാക്കിയത്.
2025 നവംബറിലാണ് കോളേജ് കാലത്തെ സുഹൃത്തായിരുന്ന മോഹനെ പ്രിയങ്ക വീണ്ടും കണ്ടുമുട്ടിയതെന്നാണ് കേസിലെ പരാതിക്കാരനായ പ്രവീൺ പറയുന്നത്. പഠനകാലത്ത് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഈ വർഷം ജനുവരിയിലാണ് പ്രിയങ്ക വിവാഹമോചനത്തിന് നിർബന്ധിച്ചതെന്നും സമ്മർദം ചെലുത്തി വിവാഹമോചന രേഖകളിൽ ഒപ്പുവാങ്ങിയെന്നും പ്രവീൺ ആരോപിക്കുന്നു. തുടർന്ന് മോഹനും പ്രിയങ്കയും ബെംഗളൂരുവിലെ ആഡംബര വില്ലയിൽ ഒരുമിച്ച് താമസം ആരംഭിച്ചു. മോഹൻ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചാണ് ഇയാൾ പ്രിയങ്കയ്ക്കൊപ്പം താമസം തുടങ്ങിയതെന്നും പ്രവീൺ ആരോപിച്ചു.
പ്രിയങ്കയ്ക്കൊപ്പം താമസം തുടങ്ങിയ ശേഷം മോഹനെ തേടി ഭാര്യ എത്തുകയും ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തിരുന്നു. മകൾ മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് പ്രിയങ്കയും മോഹനും ഒരുമിച്ച് മധുരയിലേക്ക് യാത്ര പോയിരുന്നു. മാർച്ച് 24-ന് ആ യാത്ര കഴിഞ്ഞെത്തിയ ശേഷമാണ് മകളെയും കൂട്ടി പുറത്തുപോയതെന്നും പ്രവീൺ പറഞ്ഞു.
















































