തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കൊറ്റാമത്ത് കോടതിയുടെ ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്ത് ഒഴിപ്പിക്കൽ നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥർക്കും പോലീസ് സംഘത്തിനും മുന്നിൽ കുടുംബാംഗങ്ങൾ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. 65-വയസ്സുള്ള ഫ്ലോറൻസും മക്കളും ഉൾപ്പെടെ ഏഴ് പേർ താമസിക്കുന്ന അഞ്ച് സെന്റ് സ്ഥലവും വീടും ഏറ്റെടുക്കാനുള്ള നടപടിക്കിടെയായിരുന്നു സംഭവം.
വീട്ടിനുള്ളിൽ കയറി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് പാറശ്ശാല സി.ഐയുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘവും ഫയർഫോഴ്‌സും ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവെക്കുകയും ഉദ്യോഗസ്ഥർ മടങ്ങുകയും ചെയ്തു.
കുടുംബം പറയും പ്രകാരം, 27 വർഷങ്ങൾക്ക് മുൻപ് ചികിത്സാ ആവശ്യത്തിനായി കുടുംബനാഥനായ ജെയിംസ് തമിഴ്നാട് സ്വദേശിയും ധനകാര്യ സ്ഥാപന ഉടമയുമായ മോഹൻദാസിൽ നിന്ന് 1,60,000 രൂപ വായ്പ എടുത്തിരുന്നു. വീടും സ്ഥലവും ഈടായി നൽകിയാണ് വായ്പ സ്വീകരിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി ഏകദേശം 10 ലക്ഷം രൂപ തിരിച്ചടച്ചതായും കുടുംബം അവകാശപ്പെടുന്നു. എന്നാൽ പത്ത് വർഷം മുൻപ് ജെയിംസ് മരിച്ചതിന് ശേഷം കുടിശ്ശിക തുക ഈടാക്കുന്നതിനായി മോഹൻദാസ് കോടതിയെ സമീപിക്കുകയും അദ്ദേഹത്തിന് അനുകൂലമായി വിധി ലഭിക്കുകയും ചെയ്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജപ്തി നടപടികൾ ആരംഭിച്ചത്.
ഇതിനിടെ, പ്രശ്നപരിഹാരത്തിനായി 17 ലക്ഷം രൂപ നൽകാമെന്ന് ജെയിംസിന്റെ മകൾ അറിയിച്ചെങ്കിലും മോഹൻദാസ് അതിന് തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കൂടുതൽ സമയം അനുവദിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടികൾ തുടരാൻ അധികൃതർ ശ്രമിച്ചതോടെയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
നിലവിൽ ജപ്തി നടപടി താൽക്കാലികമായി തടസപ്പെട്ടിരിക്കുകയാണ്. എന്നാൽ ഏത് നിമിഷവും വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കുടുംബാംഗങ്ങൾ കഴിയുന്നത്.















































