ടെൽ അവീവ്: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഗാസ വീണ്ടും രക്ത രൂക്ഷിതമാകുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകി.
ഇതോടെ ഇസ്രയേൽ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാർ വെടിവെച്ചെന്നുപറഞ്ഞ് റാഫയുൾപ്പെടെ ഗാസയിൽ പലയിടത്തും ഇസ്രയേൽസൈന്യം ആക്രമണം നടത്തി. ഹമാസ് കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സൈന്യത്തിന് നിർദേശം ലഭിച്ചതിന് പിന്നാലെ തെക്കൻ ഗാസയിൽ വീണ്ടും വ്യോമാക്രമണം ആരംഭിച്ചതായി ഐഡിഎഫ് അറിയിക്കുകയും ചെയ്തു.
അതേസമയം ഹമാസിന്റെ തുരങ്കങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കു ശേഷം ഒരാഴ്ചമുൻപ് വെടിനിർത്തൽ കരാർ നിലവിൽ വന്നിരുന്നു. ഇതിനുശേഷമുള്ള ആദ്യ വലിയ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഹമാസും ഇസ്രയേലും പരസ്പരം ആരോപിച്ചിരുന്നെങ്കിലും വലിയ ആക്രമണങ്ങളിലേക്ക് കടന്നിരുന്നില്ല. എന്നാൽ ഇസ്രയേൽ ഇന്നലെ വ്യോമാക്രമണം അടക്കമാണ് നടത്തിയത്.
ഇസ്രയേലി ആക്രമണത്തിൽ ഒമ്പത് പലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ സ്ഥിതിഗതികൾ ലഘൂകരിക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. ‘രാവും പകലും’ ചർച്ചകൾ നടന്നുവരികയാണെന്ന് വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുത്ത ഒരു മുതിർന്ന ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.