പ്രഭാസ് നായകനായ വമ്പൻ സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘കൽക്കി 2898 എഡി” ക്ക് ദേശീയ പുരസ്‍കാര തിളക്കം. 72 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരവും മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ അവാർഡുമാണ് ചിത്രത്തെ തേടിയെത്തിയത്. വൈജയന്തി മൂവീസ് നിർമ്മിച്ച ‘കൽക്കി 2898 എ. ഡി’ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ചിത്രം നേടിയ ആഗോള ഗ്രോസ് 1200 കോടിക്ക് മുകളിലാണ്. ഹിന്ദി ബോക്സ് ഓഫീസിൽ നിന്ന് മാത്രം 300 കോടിയിലധികം രൂപ നേടിയ ഈ ചിത്രം 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരുന്നു.
ചിത്രത്തിലെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചതിന് നിതിൻ സിഹാനി ചൗധരിക്കാണ് പുരസ്‍കാരം ലഭിച്ചത്. പുരസ്‌കാര നേട്ടത്തിന് പ്രേക്ഷകർക്കും, പുരസ്‍കാരത്തിനു പരിഗണിച്ച ജൂറി ഉൾപ്പെടെയുള്ളവർക്കും നന്ദി പറഞ്ഞ വൈജയന്തി മൂവീസ്, കൽക്കിയിലൂടെ തങ്ങൾ കണ്ട വമ്പൻ വിഷൻ, കൽക്കി രണ്ടാം ഭാഗത്തിലൂടെ കൂടുതൽ വലിപ്പത്തിലേക്കു കൊണ്ട് പോകാനുള്ള ശ്രമത്തിലാണെന്നും കുറിച്ചു.
സംഘർഷവും കാലാവസ്ഥാ ദുരന്തവും മൂലം നശിപ്പിക്കപ്പെട്ട ഒരു ഡിസ്ടോപിയൻ പ്രപഞ്ചത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ചിത്രം, പ്രവചനങ്ങൾക്കും പുരാതന രഹസ്യങ്ങൾക്കുമിടയിൽ തൻറെ വിധിയുമായി മല്ലിടുന്ന ശക്തനായ യോദ്ധാവായ ഭൈരവയുടെ (പ്രഭാസ്) കഥയാണ് പറയുന്നത്. ഇന്ത്യൻ ഇതിഹാസമായ ‘മഹാഭാരത’ ത്തിലെ അമർത്യനായ അശ്വത്ഥാമ എന്ന കഥാപാത്രമായി അമിതാഭ് ബച്ചനെ അവതരിപ്പിച്ചതിലൂടെ പുരാണങ്ങളുടെ മഹത്വവും ഭാവി കാഴ്ചയും സമന്വയിപ്പിക്കുന്ന ഒരു ആഖ്യാനത്തിനാണ് ചിത്രം ജീവൻ പകർന്നത്. കൽക്കി എന്ന അവതാരത്തെ ഗർഭത്തിൽ വഹിക്കുന്ന സുമതി എന്ന നായികാ കഥാപാത്രമായി ദീപിക പദുക്കോണും കൽക്കിയെ നേരിടാൻ തയ്യാറായ വില്ലനായ സുപ്രീം യാസ്ക്കിൻ ആയി കമൽ ഹാസനും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.


















































