മോസ്കോ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം തിരികെ നേടാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമത്തെ എതിർത്ത് ഇന്ത്യയും. റഷ്യ, ചൈന, പാക്കിസ്ഥാൻ എന്നിവരോടൊപ്പമാണു ട്രംപിന്റെ ഭീഷണിക്കു മുന്നിൽ വഴങ്ങേണ്ടതില്ലെന്ന നിലപാടുമായി രംഗത്തെത്തിയതെന്നു റിപ്പോർട്ട്.
മോസ്കോയിൽ അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷനുകളുടെ ഏഴാമത് യോഗത്തിലായിരുന്നു രാജ്യങ്ങൾ നിലപാട് അറിയിച്ചത്. അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ഇറാൻ, കസാക്കിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, പാകിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രത്യേക പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്.
മാത്രമല്ല അഫ്ഗാനിസ്ഥാനിലും സമീപ രാജ്യങ്ങളിലും തങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾ അസ്വീകാര്യമാണെന്നും ഇത് പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും നല്ലതല്ലെന്നും ബഗ്രാമിന്റെ പേര് പരാമർശിക്കാതെ മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷനുകളിൽ പങ്കെടുത്ത പ്രതിനിധികൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ പ്രതിനിധി സംഘം ആദ്യമായി യോഗത്തിൽ അംഗമായി പങ്കെടുത്തതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നേരത്തെ അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമത്താവളം തിരികെ വാഷിങ്ടണിന് കൈമാറണമെന്നു ട്രംപ് ആവശ്യപ്പെട്ടിരുന്നു. ബഗ്രാം വ്യോമതാവളം തിരികെ നൽകാൻ വിസമ്മതിച്ചാൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നു ട്രംപ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, താലിബാൻ ട്രംപിന്റെ ആവശ്യത്തെ നിരസിക്കുകയായിരുന്നു. അതേപോലെ അഫ്ഗാനിലെ താലിബാൻ സർക്കാരിലെ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ന്യൂഡൽഹി സന്ദർശനത്തിനു മുന്നോടിയായിട്ടാണ് ഈ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.