ന്യൂയോർക്ക്: ഭീകരതയെ നേരിടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഭീകരവാദം നേരിടുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കണമെന്ന് യുഎന്‍ പൊതുസഭയുടെ എണ്‍പതാം വാര്‍ഷികയോഗത്തോടനുബന്ധിച്ച് പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ജയ്ശങ്കർ ഊന്നിപ്പറഞ്ഞു. പാകിസ്ഥാനെതിരെ വിദേശകാര്യമന്ത്രി രൂക്ഷമായ വിമർശനം ഉന്നയിച്ചു.
ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന് ജയ്ശങ്കർ പറഞ്ഞു.പതിറ്റാണ്ടുകളായി നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദി പാകിസ്ഥാനാണ്. അന്താരാഷ്ട്രതലത്തില്‍ നടന്ന പ്രധാന ഭീകരാക്രമണങ്ങളില്‍ ആ രാജ്യത്തിന്റെ അടയാളം കാണാം. യുഎന്നിന്റെ ഭീകരപ്പട്ടികയിലുള്ള ആളുകളില്‍ കൂടുതലും ആ രാജ്യക്കാരാണ്. വിദേശകാര്യമന്ത്രി ജയ്ശങ്കർ ആരോപിച്ചു. “രാഷ്ട്രങ്ങൾ ഭീകരതയെ ഒരു സംസ്ഥാന നയമായി പരസ്യമായി പ്രഖ്യാപിക്കുമ്പോൾ, ഭീകര കേന്ദ്രങ്ങൾ വ്യാവസായിക തലത്തിൽ പ്രവർത്തിക്കുമ്പോൾ, ഭീകരരെ പരസ്യമായി മഹത്വപ്പെടുത്തുമ്പോൾ, അത്തരം നടപടികളെ അസന്ദിഗ്ധമായി അപലപിക്കേണ്ടതുണ്ട്.
” ജയ്ശങ്കർ കൂട്ടിച്ചേർത്തു.സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യ ഭീകരതയെന്ന വെല്ലുവിളി നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇക്കൊല്ലം ഏപ്രിലില്‍ വിനോദസഞ്ചാരികള്‍ക്കുനേരേ പഹല്‍ഗാമില്‍ നടന്ന പൈശാചികമായ ആക്രമണം. ഭീകരതയ്‌ക്കെതിരെ ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കുകയും അതിന്റെ സംഘാടകരെയും കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്തുവെന്ന് ഓപ്പറേഷൻ സിന്ദൂർ നടപടിയെ ഉദ്ദേശിച്ച് വിദേശകാര്യമന്ത്രി ജയ്ശങ്കർ കൂട്ടിച്ചേർത്തു.