ഭോപ്പാൽ: പത്ത് ദിവസത്തിലേറെ ദിവസം പൊതുജനങ്ങളേയും പോലീസിനേയും കബളിപ്പിച്ച് മുങ്ങിയ ബിജെപി നേതാവിന്റെ മകൻ ഒടുവിൽ പിടിയിൽ. കടക്കെണിയിൽ നിന്നു രക്ഷനേടാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച ബിജെപി നേതാവ് മഹേഷ് സോണിയുടെ മകൻ വിശാൽ സോണിയാണ് ഒടുവിൽ പിടിയിലായത്.
1.40 കോടി രൂപയുടെ കടത്തിൽനിന്ന് രക്ഷപ്പെടുന്നതിനായിവിശാൽ സോണി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചെടുക്കുകയായിരുന്നു. സെപ്റ്റംബർ 5-ന് കാളിസിന്ധ് നദിയിൽ ഒരു കാർ മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് ഈ നാടകീയ സംഭവങ്ങളുടെ തുടക്കം. മുങ്ങൽ വിദഗ്ദ്ധരെത്തി ആദ്യം വാഹനം പുറത്തെടുത്തു. എന്നാൽ കാറിൽ ആരേയും കണ്ടെത്താനായില്ല. ബിജെപി നേതാവ് വിശാൽ സോണിയുടേതാണെന്ന് കാറെന്ന് തിരിച്ചറിഞ്ഞതോടെ വലിയ തോതിലുള്ള രക്ഷാപ്രവർത്തനത്തിന് തുടക്കമായി.
തുടർന്നു 10 ദിവസത്തിലേറെ നീണ്ടുനിന്ന രക്ഷാപ്രവർത്തനം. മധ്യപ്രദേശിലെ കാളിസിന്ധ് നദിയിൽ പോലീസും സംസ്ഥാന ദുരന്തനിവാര സേനയും മറ്റു സംവിധാനങ്ങളും 20 കിലോമീറ്ററോളം പരിധിയിൽ അരിച്ചുപെറുക്കി. ഇതിനിടെ വിശാലിന്റെ പിതാവും ബിജെപി നേതാവുമായ മഹേഷ് സോണി രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ ആരോപിച്ചതിനെ തുടർന്ന്, തിരിച്ചിൽ ഊർജിതമാക്കി. മൂന്ന് വ്യത്യസ്ത സംഘങ്ങൾ 20 കിലോമീറ്റർ ദൂരത്തോളം ഏകദേശം രണ്ടാഴ്ചയോളം നദിയിൽ തിരച്ചിൽ നടത്തി.
എന്നാൽ ദിവസങ്ങൾക്ക് ശേഷവും വിശാലിനെക്കുറിച്ച് ഒരു വിവരവും ലഭിക്കാതായതോടെ പോലീസിന് ചില സംശയങ്ങളുണ്ടായി. തുടർന്നു സ്റ്റേഷൻ ഹൗസ് ഓഫീസർ വിശാലിന്റെ മൊബൈൽ കോൾ വിവരങ്ങൾ ശേഖരിച്ചപ്പോൾ അയാൾ മഹാരാഷ്ട്രയിലുണ്ടെന്ന് വ്യക്തമായി. മധ്യപ്രദേശിൽ വിശാലിനായി തിരച്ചിൽ തകൃതിയായി നടക്കുമ്പോൾ ഈ സമയമത്രയും വിശാൽ മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയുകയായിരുന്നു.
. തുടർന്ന് മധ്യപ്രദേശ് പോലീസ്, മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ സംഭാജി നഗർ ജില്ലയിലെ ഫർദാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വിശാലിനെ പിടികൂടി. ചോദ്യം ചെയ്യലിൽ, താൻ 1.40 കോടിയിലധികം രൂപയുടെ കടബാധ്യതയിൽ മുങ്ങിയിരിക്കുകയാണെന്നും വിശാൽ സമ്മതിച്ചു.
താൻ മരിച്ചെന്നു വരുത്തിത്തീർത്ത് മരണ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ബാങ്ക് വായ്പകൾ എഴുതിത്തള്ളുമെന്ന വിവരത്തെ തുടർന്നാണ് ഇത്തരമൊരു നാടകത്തിന് ശ്രമിച്ചതെന്നും വിശാൽ പറഞ്ഞു. ഇതിനായി സെപ്റ്റംബർ 5-ന് പുലർച്ചെ 5 മണിക്ക് ഗോപാൽപുരയ്ക്ക് സമീപത്തേക്ക് ഒരു ട്രക്ക് ഡ്രൈവറെ വിളിച്ച് വരുത്തിയ ശേഷമാണ് നാടകം നടത്തിയത്. നദിക്കരയിലെത്തി കാറിന്റെ ഹെഡ്ലൈറ്റുകൾ അണച്ച ശേഷം വാഹനം നദിയിലേക്ക് തള്ളിയിട്ടു. തുടർന്ന് ട്രക്ക് ഡ്രൈവറുടെ ബൈക്കിൽ ഇന്ദോറിലേക്ക് കടന്നു. പിന്നീട് തന്റെ ‘മരണം’സംബന്ധിച്ച് പത്രങ്ങളിൽ വന്ന വാർത്ത വായിച്ചറിഞ്ഞ ശേഷം, വിശാൽ മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു.
അതേസമയം പോലീസിന്റെ വലയിലായെന്ന് തിരിച്ചറിഞ്ഞതോടെ വിശാൽ അടുത്ത നാടകവും പുറത്തെടുത്തു. പോലീസ് താൻ ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തിയെന്ന വിവരം ലഭിച്ചപ്പോഴായിരുന്നു തട്ടിക്കൊണ്ടുപോകൽ നാടകം പുറത്തെടുത്തത്. വസ്ത്രങ്ങൾ വലിച്ചുകീറി, പൊടിയിൽ കിടന്നുരുണ്ട് ഫർദാപുർ പോലീസ് സ്റ്റേഷനിൽ ഒരു പരാതിയും നൽകി.
അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുൻപ് പോലീസ് വിശാലിന്റെ അച്ഛനെയും സഹോദരങ്ങളെയും ചോദ്യം ചെയ്തിരുന്നു. അവൻ ബന്ധുക്കളോടൊപ്പം താമസിക്കുകയാണെന്ന് തങ്ങൾക്ക് സംശയമുണ്ടായിരുന്നതായി അവർ സമ്മതിക്കുകയും ചെയ്തിരുന്നു. സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കുന്നതിന് ഒരാളെ ശിക്ഷിക്കാൻ നിയമ വ്യവസ്ഥകളില്ലാത്തതിനാൽ, ഔദ്യോഗികമായി കേസെടുക്കാതെ വിശാലിനെ കുടുംബത്തിന് കൈമാറിയതായി പോലീസ് അറിയിച്ചു.