കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തെ തുടർന്ന് ഫാദർ അഗസ്റ്റിൻ വട്ടോളി കടമക്കുടി സെന്റ് അഗസ്റ്റിൻ പള്ളി വികാരി സ്ഥാനം രാജിവച്ചു. കുർബാന തർക്കത്തിലെ സമവായം അംഗീകരിക്കാനാവില്ലെന്നും സമവായത്തോടുള്ള എതിർപ്പുകൊണ്ടാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൗരോഹിത്യ പദവിയിൽ തുടരുമെന്നും ഫാദർ അറിയിച്ചു.
അതേസമയം സഭാ നേതൃത്വവും വൈദികരും ചർച്ച ചെയ്താണ് സമവായം ഉണ്ടാക്കിയത്. അതിൽ ജനാഭിമുഖ കുർബാന അർപ്പിക്കാൻ സാധിക്കും. എന്നാൽ എല്ലാ പള്ളികളിലും ഏകീകൃത കുർബാനയും അർപ്പിക്കണം എന്നതായിരുന്നു തീരുമാനം. പിന്നാലെ ഫാദർ അഗസ്റ്റിൻ വട്ടോളിയെ കടമക്കുടി സെന്റ് അഗസ്റ്റിൻ പള്ളിയുടെ വികാരിയായി നിയമിച്ചിരുന്നു. എന്നാൽ സമവായം അംഗീകരിക്കുന്നില്ലെന്നും അതിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് രാജിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടവകയിൽ ജനാഭിമുഖ കുർബാന മാത്രമാണ് അർപ്പിച്ചുകൊണ്ടിരുന്നത്. ചിലർ മറ്റ് ആവശ്യം കൂടി മുന്നോട്ടുവച്ചു. അവിടെ ഒരു ഭിന്നതയ്ക്ക് താൻ ഇല്ലെന്നും ഫാദർ പറയുന്നു.