വാഷിങ്ടൺ: ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തുകയും സൗഹൃദ സംഭാഷണത്തിലേർപ്പെടുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിൽ അടുക്കുന്നതായുള്ള സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഈ കൂട്ടുകെട്ടിൽ കടുത്ത നീരസം പ്രകടിപ്പിച്ച് യുഎസ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചൈനക്കെതിരെ മറ്റൊരാരോപണവുമായി യുഎസ് സെനറ്റർ ബിൽ ഹാഗെർട്ടി രംഗത്തെത്തിയിരിക്കുന്നു.
ഇന്ത്യൻ സൈനികർക്കു നേരെ ചൈന ഇലക്ട്രോ മാഗ്നറ്റിക് ആയുധം ഉപയോഗിച്ചെന്ന പരാമർശമാണ് യുഎസ് സെനറ്റർ നടത്തിയത്. അഞ്ചുകൊല്ലം മുൻപ് ഇന്ത്യയുമായുണ്ടായ അതിർത്തി തർക്കവേളയിലാണ് ചൈന ഈ ആയുധം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടെന്നെസിയിൽനിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററാണ് ഇദ്ദേഹം. യുഎസ്- ഇന്ത്യ ബന്ധത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ബില്ലിന്റെ ഈ പരാമർശം.
ബില്ലിന്റെ വാക്കുകൾ ഇങ്ങനെ-
“ചൈനയും ഇന്ത്യയും തമ്മിൽ നീരസത്തിന്റെയും അവിശ്വാസത്തിന്റെയം ഒരു നീണ്ട ചരിത്രമുണ്ട്. കഷ്ടിച്ച് അഞ്ച് വർഷം മുൻപ്, ഒരു അതിർത്തി തർക്കത്തിന്റെ പേരിൽ ചൈനയും ഇന്ത്യയും ഏറ്റുമുട്ടുകയും ഇന്ത്യൻ സൈനികരെ ‘അക്ഷരാർഥത്തിൽ ഉരുക്കിക്കളയാൻ’ ചൈന ഒരു ഇലക്ട്രോമാഗ്നറ്റിക് ആയുധം പ്രയോഗിക്കുകയും ചെയ്തു. അവർ വെടിയുണ്ടകൾ ഉപയോഗിച്ചില്ല. പകരം ഇലക്ട്രോ മാഗ്നറ്റിക് ആയുധമാണ് ഉപയോഗിച്ചത്.” അതേസമയം 2020-ൽ നടന്ന ഗാൽവൻ സംഘർഷത്തെ കുറിച്ചാകാം ബിൽ പറഞ്ഞതെങ്കിലും സന്ദർഭം ഏതാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.