കൊച്ചി: റോഡ് നന്നാക്കാതെ പാലിയേക്കരയിൽ ടോൾ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി. പാലിയേക്കര ടോൾ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പാലിയേക്കര കേസ് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. കൂടാതെ ബുധനാഴ്ച ജില്ലാ കളക്ടറോട് ഓൺലൈൻ വഴി ഹാജരാകാനും ഹൈക്കോടതി നിർദേശിച്ചു. ഇതോടെ ബുധനാഴ്ച വരെ പാലിയേക്കരയിൽ ടോൾപിരിവ് ഉണ്ടാകില്ല.
അതേസമയം പാലിയേക്കരയിൽ ടോൾപിരിവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഉൾപ്പെടെയുള്ളവർ നൽകിയ റിപ്പോർട്ട് പരിശോധിച്ച കോടതി നിരീക്ഷണം വ്യക്തമാക്കുകയായിരുന്നു.
അടിപ്പാത നിർമാണം നടക്കുന്ന മേഖലകളിൽ സർവീസ് റോഡുകളുടെ അവസ്ഥ എന്താണെന്നാണ് കോടതി പ്രധാനമായും പരിശോധിച്ചത്. എല്ലാ സർവീസ് റോഡുകളും കുഴിയടച്ച് നന്നാക്കിയില്ലെന്നാണ് കളക്ടറുടെ റിപ്പോർട്ടിലുള്ളത്. കൊരട്ടിയിലെ സർവീസ് റോഡ് പൂർണമായും ഗതാഗതയോഗ്യമാണെന്ന് പറയാനാകില്ലെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. അതുപോലെ പേരാമ്പ്രയിൽ അപകടമുണ്ടാക്കാൻ കഴിയുന്ന കുഴികൾ ഇപ്പോഴും ഉണ്ടെന്നായിരുന്നു ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ടും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വായിച്ചു. തുടർന്നാണ് കൂടുതൽ വിശദീകരണം നൽകാനായി ബുധനാഴ്ച ജില്ലാ കളക്ടറോട് ഓൺലൈൻ വഴി ഹാജരാകാൻ നിർദേശിച്ചത്.
അതേസമയം പാലിയേക്കരയിൽ ടോൾപിരിവ് പുനഃസ്ഥാപിക്കണമെന്നാണ് കരാർ കമ്പനിയുടെയും ദേശീയപാത അതോറിറ്റിയുടെയും ആവശ്യം. സർവീസ് റോഡുകൾ ശരിയാക്കിയെന്നും അതിനാൽ ടോൾ പിരിവ് വീണ്ടും ആരംഭിക്കാൻ അനുമതി നൽകണമെന്നും ഓഗസ്റ്റ് 28-ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സർവീസ് റോഡിന് വീതി കൂട്ടി ശാശ്വതപരിഹാരം കണ്ടിട്ടില്ലെന്നും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആർടിഒയും അടങ്ങിയ മൂന്നംഗസമിതി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ടോൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്. തുടർന്ന് കേസ് ഇന്നത്തേക്കു മാറ്റിവെയ്ക്കുകയായിരുന്നു.