തിരുവല്ല: പോലീസ് ആസ്ഥാനത്തെ എഐജി വി.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ചുണ്ടായ അപകടത്തിൽ വാദിയെ പ്രതിയാക്കുന്ന നടപടിയുമായി പോലീസ്. അപകടത്തിൽ പരുക്കേറ്റ കാൽനടക്കാരനായ യുവാവിനെ പ്രതിയാക്കി തിരുവല്ല പോലീസ് കേസെടുത്തു. പത്തനംതിട്ട എസ്പി അറിയാതെയാണ് പോലീസിന്റെ ഈ നടപടി.
സംഭവം ഇങ്ങനെ- ഓഗസ്റ്റ് 30-ന് തിരുവല്ലയിൽ വച്ചാണ് വിനോദ് കുമാറിന്റെ സ്വകാര്യവാഹനം അപകടത്തിൽപ്പെടുന്നത്. അദ്ദേഹം തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു. അപകടത്തിൽ കാൽനടക്കാരനായ ഇതരസംസ്ഥാനതൊഴിലാളിക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇതരസംസ്ഥാനതൊഴിലാളിയായ കാൽനടക്കാരനെ പ്രതിയാക്കി പോലീസ് കേസെടുത്തത്. വാഹനത്തിന്റെ ഡ്രൈവർ പോലീസ് ഉദ്യോഗസ്ഥനാണ്. ഈ ഡ്രൈവറുടെ മൊഴി വാങ്ങിയാണ് പോലീസ് നടപടി.
അതേസമയം ഇത്തരം അപകടമുണ്ടായാൽ സാധാരണഗതിയിൽ ഡ്രൈവറെ പ്രതിയാക്കിയാണ് കേസെടുക്കാറുള്ളത്. ഇവിടെ പരുക്കേറ്റയാൾക്കെതിരേയാണ് പോലീസ് കേസെടുത്തത്. സംഭവം നടക്കുമ്പോൾ പത്തനംതിട്ട എസ്പി സംസ്ഥാനത്തുണ്ടായിരുന്നില്ല. അദ്ദേഹം അവധിയിലായിരുന്നു. ആ സമയത്താണ് പോലീസിന്റെ ഈ നടപടിയെന്നതാണ് ശ്രദ്ധേയം. വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ് എസ്പിയെന്നാണ് വിവരം. സംഭവം അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിട്ടുമുണ്ട്.