വത്തിക്കാൻ: ഗാസയിലെ യുദ്ധമൃഗീയത അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ലിയോ മാർപാപ്പ. കത്തോലിക്ക പള്ളിയിലേക്ക് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ലിയോ പാപ്പ പതിനാലാമന്റെ ആഹ്വാനം. ഗാസയിലെ ആക്രമണത്തിൽ അഗാധ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു മാർപാപ്പ ഗാസയിലെ ആക്രമണങ്ങളെ അഭിസംബോധന ചെയ്തത്.
പാപ്പയുടെ വാക്കുകൾ ഇങ്ങനെ
‘ഗാസ സിറ്റിയിലെ കത്തോലിക്ക പള്ളി ഇടവകയ്ക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കടുത്ത ദു:ഖം രേഖപ്പെടുത്തുന്നു. ആക്രമണത്തിൽ മൂന്ന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായ പരുക്കേൽക്കുകയും ചെയ്തു. ഇരകൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഗാസയിലെ സാധാരണക്കാർക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള സൈനിക ആക്രമണങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഈ പ്രവൃത്തികൾ. ഇപ്പോൾ തുടർന്നുകൊണ്ടുപോകുന്ന യുദ്ധ മൃഗീയത ഉടൻ അവസാനിപ്പിക്കണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു’, അദ്ദേഹം പറഞ്ഞു.
ഇതിനിടെ വിശന്നും ദാഹിച്ചു സഹായം കാത്ത് നിന്നവർക്ക് നേരെ അതിക്രൂര ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തുന്നത്. ഗാസയിൽ സഹായം കാത്ത് നിന്നവർക്ക് നേരെ ഇസ്രയേൽ സൈന്യം പെപ്പർ സ്‌പ്രേ പ്രയോഗിക്കുന്ന വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രയേലിന്റെയും അമേരിക്കയുടെയും നേതൃത്വത്തിലുള്ള ജിഎച്ച്എഫിന്റെ സഹായ വിതരണ കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. പ്രചരിക്കുന്ന വീഡിയോയുടെ ഫാക്ട് ചെക്ക് നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം റാഫയിലെ ഷാക്കൗഷിൽ സഹായം കാത്ത് നിന്നവർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിക്കുന്നതും ആളുകൾ ചിതറി ഓടുന്നതും മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത 20 സെക്കന്റ് വീഡിയോയിൽ കാണാം. ജൂലൈ 10നാണ് വീഡിയോ റെക്കോർഡ് ചെയ്തത്. എന്നാൽ ശനിയാഴ്ചയാണ് വീഡിയോ പ്രചരിച്ചത്. മൂന്ന് ആയുധധാരികളായ സൈനികരാണ് പെപ്പർ സ്‌പ്രേ പ്രയോഗിച്ചത്. മെയ് അവസാനത്തിൽ ഗാസയിൽ സഹായം നൽകി തുടങ്ങിയ ജിഎച്ച്എഫിൽ മാത്രം സഹായം കാത്ത് നിന്നവർക്ക് നേരെയുണ്ടായ ആക്രമണത്തിൽ 891 പേരാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രം ഗാസയിൽ 84ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 73 പേരും സഹായം കാത്ത് നിന്നവരാണെന്നാണ് റിപ്പോർട്ട്.
The GHF security personnel fired pepper spray at Palestinians who went to receive aid in Al Shakoush area in Rafah, southern Gaza Strip. 10/7/2025 pic.twitter.com/uZbhyoMgdM
— Eye on Palestine (@EyeonPalestine) July 19, 2025