ന്യൂഡൽഹി: വധശിക്ഷയ്ക്കായി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശുഭ പ്രതീക്ഷയുടെ വാർത്താകൾ പുറത്തുവരുന്നു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മതപണ്ഡിതൻ ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ച. യെമനിലെ പ്രസിദ്ധ മതപണ്ഡിതനായ ഷെയ്ഖ് ഹബീബിന് കാന്തപുരവുമായി അടുത്ത ബന്ധമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലെ ഷെയ്ഖിന്റെ സേവനം ഉപയോഗിക്കുന്നതായി കേന്ദ്രസർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നോർത്ത് യെമനിലാണ് ചർച്ച നടക്കുന്നത്. ദയാധനത്തിന് പകരമായി മാപ്പ് നൽകി വധശിക്ഷയിൽനിന്നു മോചിപ്പിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ മുന്നോട്ടു വച്ചിരിക്കുന്നത്. യെമനിൽ രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്നതിനാൽ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഫലപ്രദമാകാത്ത സാഹചര്യമാണുള്ളത്.
കൂടാതെ നിമിഷപ്രിയ കേസിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യതലത്തിൽ ചർച്ചകൾ നടത്താനാണ് ശ്രമിക്കുന്നത്. യെമനിൽ സ്വാധീനമുള്ള ആളുകൾ വഴിയാണ് ചർച്ച നടത്തുന്നത്. മോചനത്തിനു വേണ്ടി പരാമവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
നിമിഷ പ്രിയയുടെ ജയിൽ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീണ്ടും കത്തയച്ചിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നായിരുന്നു ആവശ്യം. വധശിക്ഷ 16ന് നടക്കുമെന്നാണ് യെമൻ അറിയിച്ചത്. ഇതോടെ ചർച്ചകൾ ഊർജിതമാക്കുകയായിരുന്നു.