തിരുവനന്തപുരം: വിദേശത്തുള്ള മുഖ്യമന്ത്രി ബിജെപിയുടെ വലിയ പരിപാടി തിരുവനന്തപുരത്ത് നടക്കുകയാണെന്ന് മനസിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത്ഷാ. ബിജെപി ഉത്തരേന്ത്യൻ പാർട്ടിയാണെന്നാണ് സിപിഎമ്മും കോൺഗ്രസും പറയുന്നത്. എന്നാൽ അസമിലും ത്രിപുരയിലും ഒഡീഷയിലും തെലങ്കാനയിലും പാർട്ടി ശക്തമായ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. തമിഴ്‌നാട്ടിൽ പാർട്ടി സർക്കാർ രൂപീകരിക്കാൻ പോകുകയാണ്. ഇടതുഗുണ്ടകൾ കൊന്നൊടുക്കിയ ബിജെപി പ്രവർത്തകരുടെ സ്വപ്‌നമായിരുന്നു സംസ്ഥാനത്തു ബിജെപി അധികാരത്തിലെത്തുക എന്നത്. ആ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നതായും അമിത്ഷാ പറഞ്ഞു.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നതെന്നും അമിത്ഷാ. കേരളത്തിലും അധികാരത്തിൽ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ 21,000 വാർഡുകളിൽ മത്സരിച്ച് 25 ശതമാനത്തിലേറെ വോട്ട് നേടി ബിജെപി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
അതേസമയം ഇടതു- വലതു പാർട്ടിക്കെതിരേയും അമിത്ഷാ ആരോപണമുന്നയിച്ചു. ഇടതുവലതു സർക്കാരുകൾ അഴിമതിക്കാരാണ്. എക്‌സാലോജിക് അഴിമതി, സഹകരണബാങ്ക് അഴിമതി, എഐ ക്യാമറ അഴിമതി, ലൈഫ് മിഷൻ, കെ ഫോൺ, പിപിഇ കിറ്റ് അഴിമതി എന്നിവ ഇടതുസർക്കാരിന്റേതാണ്. സർക്കാർ സ്‌പോൺസേഡ് ആയി നടന്ന രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് നയതന്ത്ര സ്വർണക്കടത്ത്. യുഡിഎഫും അവസരം കിട്ടിയപ്പോൾ അഴിമതി നടത്തി.
എന്നാൽ മോദി സർക്കാർ 11 വർഷം പിന്നിടുമ്പോഴും ഒറ്റ അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. വികസിതകേരളം എന്നത് നരേന്ദ്ര മോദിക്കും ബിജെപിക്കുമല്ലാതെ നടപ്പാക്കാൻ കഴിയില്ല. പിഎഫ്‌ഐ പടർന്നുപന്തലിച്ചപ്പോൾ പ്രധാനമന്ത്രി ശക്തമായ നടപടി സ്വീകരിച്ച് ദേശവിരുദ്ധശക്തികളെ ജയിലിൽ അടച്ചെന്നും അമിത് ഷാ പറഞ്ഞു. മന്നത്തു പത്മനാഭന്റെയും ശ്രീനാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും പണ്ഡിറ്റ് കറുപ്പന്റെയും ഭൂമിയായ കേരളത്തെ നമിക്കുന്നുവെന്നും കേരളത്തിൽ എൻഡിഎ ഭരണം സ്ഥാപിക്കുന്നതിന്റെ തുടക്കമാകട്ടെ ഇതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.