കീവ്: യുക്രൈനെതിരെ അതിരൂക്ഷമായ ഡ്രോണാക്രമണം നടത്തി റഷ്യ. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഒറ്റ രാത്രികൊണ്ട് യുക്രൈനെതിരെ തൊടുത്തുവിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളുമെന്ന് റിപ്പോർട്ട്. റഷ്യയുമായി അതിർത്തി പങ്കിടുന്ന, യുദ്ധമുഖത്തിനുമപ്പുറമുള്ള പ്രദേശങ്ങളിലേക്കും പ്രത്യേകിച്ച് കിഴക്കൻ യുക്രൈനിലും ആക്രമണം നടന്നു.
ഇതിനു പിന്നാലെ യുക്രൈനുമായി അതിർത്തി പങ്കിടുന്ന പോളണ്ട് തങ്ങളുടെ വ്യോമാതിർത്തി സംരക്ഷിക്കാൻ യുദ്ധവിമാനങ്ങളെ അണിനിരത്തി. റഷ്യൻ ആക്രമണത്തിൽ ഖേഴ്‌സണിൽ ഒരാൾ കൊല്ലപ്പെട്ടു. യുക്രൈനിലെ മധ്യമേഖലയിലെ പ്രവിശ്യയായ ചുർകാസിയിലും ആക്രമണം നടന്നു. ഇവിടെ ഒരു കുട്ടിയുൾപ്പെടെ ആറുപേർക്ക് പരുക്കേറ്റു.
കഴിഞ്ഞ മൂന്നുവർഷമായി തുടരുന്ന യുദ്ധത്തിനിടെ യുക്രൈൻ നേരിട്ട ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ശനിയാഴ്ച രാത്രിലുണ്ടായത്. 211 എണ്ണം യുക്രൈൻ വെടിവെച്ചിട്ടു. 225 എണ്ണത്തിനെ ഇലക്‌ട്രോണിക് വാർഫയർ സംവിധാനങ്ങൾ ഉപയോഗിച്ച് നിർവീര്യമാക്കിയതായും റിപ്പോർട്ട്. റഷ്യ അയച്ച മിസൈലുകളിൽ 38 എണ്ണവും പ്രതിരോധിച്ചെങ്കിലും ബാക്കിയുള്ളവ യുക്രൈനിനുള്ളിൽ ആക്രമണം നടത്തി.
അതേസമയം യുക്രൈനുമായി ചർച്ച നടത്താൻ സന്നദ്ധനാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസമാണ് ആക്രമണം റഷ്യയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിനിടെ റഷ്യ- യുക്രൈൻ പ്രതിനിധികൾ തുർക്കിയിലെ ഇസ്താംബുളിൽ വച്ച് നടത്തിയ രണ്ടുഘട്ട ചർച്ചകളും പുരോഗതിയില്ലാതെ അവസാനിച്ചിരുന്നു. നിലവിൽ ഇരുരാജ്യങ്ങളും വിലയേറിയ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് പകരം ആധുനിക സാങ്കേതിക വിദ്യകളുപയോഗിക്കുന്ന ഡ്രോണുകൾ ആണ് ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്നത്.