കണ്ണൂർ: ആൾക്കൂട്ട വിചാരണയെ തുടർന്ന് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. വിവാഹ വാഗ്ദാനം നൽകി മകളുടെ ആൺസുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വീഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നും റസീനയുടെ ഉമ്മ നൽകിയ പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് മകൾ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനടുത്ത് ആൺസുഹൃത്തുമായി സംസാരിക്കുന്നത് ചിലർ ചോദ്യം ചെയ്തതിനെ തുടർന്ന് റസീന ആത്മഹത്യ ചെയ്തത്. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് ആത്മഹത്യയെന്നു സൂചിപ്പിക്കുന്ന യുവതിയുടെ കുറിപ്പ് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം മകളുടെ വീഡിയോയും ഫോട്ടോയും ഇയാളുടെ കൈവശമുണ്ടാതിരുന്നെന്നും തിരിച്ചു കിട്ടുന്നതുവരെ ആൺസുഹൃത്തിനെ വെറുപ്പിക്കാൻ കഴിയില്ലെന്ന് മകൾ പറഞ്ഞെന്നും ഉമ്മ പറയുന്നു. മാത്രമല്ല കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്ന് മകൾ പറഞ്ഞിരുന്നുവെന്നും ഇക്കാര്യം താൻ വീട്ടിൽ പറഞ്ഞില്ലെന്നും ഉമ്മ പരാതിയിൽ പറയുന്നു.
കൂടാതെ റസീനയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ല. അത് മുതലെടുത്താണ് ആൺസുഹൃത്ത് വിവാഹവാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയതെന്നുമാണ് ഉമ്മ പരാതിയിൽ പറയുന്നത്. ഇയാൾ വീഡിയോകൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തി പലസ്ഥലങ്ങളിലും കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി മകൾ പറഞ്ഞു. ഇതിനെ തുടർന്ന് മകൾ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. വീട്ടുകാർ ഈ വിഷയം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. ആൺസുഹൃത്തിനെതിരെ ഭാര്യ ഗാർഹിക പീഡന പരാതി കൊടുത്തിട്ടുണ്ട്. ഫോട്ടോയും വീഡിയോയും സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്നതിനാൽ മകൾക്ക് പേടിയുണ്ടായിരുന്നു. ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് മകൾ പറഞ്ഞിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഫോട്ടോയും വീഡിയോയും നശിപ്പിക്കാമെന്ന് പറഞ്ഞ് സുഹൃത്ത് വിളിച്ചതിനെ തുടർന്നാണ് മകൾ സംഭവസ്ഥലത്തെത്തിയത്. അപ്പോഴാണ് നാട്ടുകാരിൽ ചിലർ കണ്ട് പ്രശ്നമുണ്ടായത്. പ്രതികളാക്കിയവർക്ക് മകളുടെ ആത്മഹത്യയുമായി ബന്ധമില്ല. പരാതി രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായാണ്. സുഹൃത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും റസീനയുടെ ഉമ്മയുടെ പരാതിയിൽ പറയുന്നു.
അതേസമയം സംഭവശേഷം കാണാതായ സുഹൃത്ത് ഇന്ന് സ്റ്റേഷനിൽ ഹാജരായി. റസീനയോട് സംസാരിച്ചതിന് ചിലർ സംഘം ചേർന്ന് തന്നെ മർദിച്ചെന്നാണ് സുഹൃത്തിന്റെ മൊഴി. തനിക്കെതിരെ നടന്നതു ആൾക്കൂട്ട വിചാരണയാണെന്നും ഇയാളുടെ മൊഴിയുണ്ട്. സംഭവത്തിൽ റസീനയുടെ ബന്ധു ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായിരുന്നു. ഇവർ നിരപരാധികളാണെന്നും വിട്ടയക്കണമെന്നുമാവശ്യപ്പെട്ട് എസ്ഡിപിഐ പ്രവർത്തകർ പിണറായി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് വച്ച് പോലീസ് മാർച്ച് തടയുകയായിരുന്നു. തുടർന്ന് നേതാക്കൾ പ്രസംഗിച്ച ശേഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധം അവസാനിപ്പിച്ചു.