കണ്ണൂർ: കായലോട്ടെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് ആൺസുഹൃത്തിന്റെ മൊഴിയെടുത്തു. യുവതിയുടെ മരണത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നും ഒരു സംഘം തന്നെ മർദിച്ചെന്നും യുവാവ് പോലീസിന് മൊഴിനൽകി. സംഭവത്തിന് ശേഷം കാണാതായ ആൺസുഹൃത്തിന് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇയാൾ പോലീസിന് മുമ്പിൽ ശനിയാഴ്ച രാവിലെ ഹാജരായത്.
അതേസമയം താൻ മൂന്ന് വർഷം മുമ്പ് ഇൻസ്റ്റഗ്രാമിൽകൂടിയാണ് യുവതിയെ പരിചയപ്പെട്ടതെന്ന് ഇയാൾ പോലീസിന് മൊഴിനൽകിയതായാണ് വിവരം. കുടുംബം ആരോപിക്കുന്നതുപോലെ യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. ഒരുസംഘം തന്നെ മർദിച്ചെന്നും ആൾക്കൂട്ട വിചാരണ നടന്നുവെന്നും യുവാവ് പോലീസിന് മൊഴി നൽകി. കൂടാതെ തന്റെ മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പോലീസ് തീരുമാനം. കേസിൽ ഇനിയും അറസ്റ്റുകളുണ്ടാകുമെന്നാണ് അറിയുന്നത്.
എന്നാൽ യുവതിയുടെ മരണത്തിന് പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്നും ഇവരെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ട് എസ്ഡിപിഐ പ്രവർത്തകർ പിണറായി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടയുകയായിരുന്നു. തുടർന്ന് നേതാക്കൾ പ്രസംഗിച്ച ശേഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ആൺസുഹൃത്താണെന്നും അറസ്റ്റിലായത് ബന്ധുക്കളുൾപ്പെടെയുള്ള നിരപരാധികളാണെന്നും യുവതിയുടെ മാതാവ് ആരോപിച്ചിരുന്നു. എന്നാൽ, ഇത് പോലീസ് തള്ളി. ജീവിക്കാൻ അനുവദിക്കില്ലെന്ന തോന്നലിലാണ് ആത്മഹത്യ ചെയ്തതെന്നാണ് സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രതികളിൽ ഒരാൾ യുവതിയുടെ ബന്ധുവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കായലോട് പറമ്പായിയിൽ റസീനാ മൻസിലിൽ റസീനയെ (40) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആൾക്കൂട്ട വിചാരണയാണ് കാരണമെന്ന ആത്മഹത്യാക്കുറിപ്പിലെ സൂചനയുടെ അടിസ്ഥാനത്തിൽ എസ്ഡിപിഐ പ്രവർത്തകരായ പറമ്പായിയിലെ എംസി മൻസിലിൽ വി.സി. മുബഷിർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടിയിൽ വി.കെ. റഫ്‌നാസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ റിമാൻഡിലാണ്.
ഞായറാഴ്ച വൈകീട്ട് കായലോട് അച്ചങ്കര പള്ളിക്കുസമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് ഇവർ ചോദ്യംചെയ്തിരുന്നു. റസീനയെ വീട്ടിലേക്കയച്ചശേഷം ഒപ്പമുണ്ടായിരുന്ന യുവാവിനെ കൈയേറ്റം ചെയ്യുകയും കൂട്ടവിചാരണ നടത്തുകയും ചെയ്തു. എസ്ഡിപിഐ ഓഫീസിൽ എത്തിച്ചശേഷം ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തിയശേഷം യുവാവിനെ രാത്രി വൈകിയാണ് വിട്ടയച്ചത്. പ്രതികൾ പിടിച്ചെടുത്ത യുവാവിന്റെ ഫോണും ടാബും പിന്നീട് ഇവരിൽ നിന്നു പോലീസ് കണ്ടെടുത്തിരുന്നു.