ടെൽ അവീവ് : ഇസ്രയേലിനെതിരെ ഒന്നിലധികം പോർമുനകളുള്ള മിസൈൽ ഇറാൻ പ്രയോഗിച്ചെന്ന് ഇസ്രയേൽ സൈന്യം. ഇസ്രയേൽ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാൻ ഇത്തരം മിസൈലുകൾക്കു സാധിച്ചു. മിസൈൽ ആക്രമണമുണ്ടാകുമ്പോൾ ഒരു പോർമുനയ്ക്കു പകരം പല പോർമുനകളെ തിരിച്ചറിഞ്ഞു തകർക്കേണ്ടിവരുന്നതാണ് വ്യോമപ്രതിരോധത്തെ ബുദ്ധിമുട്ടിലാക്കുന്നത്. അയേൺ ഡോം ഭേദിച്ച് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിൽ പലയിടത്തും നാശമുണ്ടാക്കിയ സാഹചര്യത്തിലാണ് സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേലിൽ ഇന്നലെ 10 മിസൈലുകളാണു പതിച്ചത്. ഡസൻകണക്കിനാളുകൾക്കു പരുക്കേറ്റു.
അതിനിടെ കഴിഞ്ഞ 13ന് ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷവും ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിമായി പലവട്ടം ഫോണിൽ ചർച്ച നടത്തിയിരുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ, ഇസ്രയേൽ ആക്രമണം നിർത്താതെ ഇറാൻ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് അറഗ്ചി സ്വീകരിച്ചത്. ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും ഇന്നലെ ഫോണിൽ സംസാരിച്ചു. ഇസ്രയേലിനെയാണു ജർമനി പിന്തുണയ്ക്കുന്നതെങ്കിലും ആക്രമണത്തിനു ശക്തി കുറയ്ക്കണമെന്നും നയതന്ത്രത്തിന്റെ വഴി തേടണമെന്നും മേർട്സ് പറഞ്ഞു. നാളെ തുർക്കിയിലെ ഇസ്തംബുളിൽ നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒഐസി) യോഗത്തിൽ ഇറാൻ വിദേശകാര്യമന്ത്രി പങ്കെടുക്കും. ഇതിൽ നിർണായക ചർച്ച നടക്കുന്നതോടെ യുദ്ധത്തിൻ്റെ ഗതി എന്താവുമെന്ന് നാളെയറിയാം.
അതേസമയം ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ രംഗത്തുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്നും അധികൃതർ പറഞ്ഞു. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇസ്രയേല്‍ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി നേരത്തേ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി വടക്കൻ ഇറാഖിലെ 110 ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിച്ചു.
ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിൽനിന്ന് പിന്തിരിയണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിച്ചു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിൽനിന്നുള്ള മിസൈലുകളെ തടയാൻ ബ്രിട്ടന്റെ സഹായം തേടിയിട്ടില്ലെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു.