കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശിച്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഏഴ്) പോലീസിന്റെ റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കേസെടുക്കാൻ കഴിയില്ലെന്ന പോലീസ് റിപ്പോർട്ട് തള്ളിയാണ് കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. കോടതി നിർദേശത്തെ തുടർന്ന് ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കും.
ടിനി ടോം നടത്തിയതായി ആരോപിക്കപ്പെടുന്ന പരാമർശങ്ങൾ വെറും തമാശയുടെ ഭാഗമാണെന്നും അതിന് ക്രിമിനൽ ഉദ്ദേശ്യമില്ലെന്നുമായിരുന്നു പോലീസിന്റെ റിപ്പോർട്ട്. എന്നാൽ, ഇത്തരമൊരു നിഗമനത്തിലെത്താൻ റിപ്പോർട്ടിലെ വിവരങ്ങൾ പര്യാപ്തമല്ലെന്നും വിശദമായ അന്വേഷണം നടത്തിയ ശേഷമേ യാഥാർഥ്യം കണ്ടെത്താനാകൂവെന്നും കോടതി നിരീക്ഷിച്ചു.
നടിയും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന നീന കുറുപ്പിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. ‘അമ്മ’ ഓഫീസിൽവെച്ച് ടിനി ടോം അൻസിബയെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയതായി നീന കുറുപ്പ് മൊഴി നൽകിയിരുന്നു. ശ്വേതാ മേനോനും ഇക്കാര്യം തന്നോട് പറഞ്ഞതായി അവരുടെ മൊഴിയിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അൻസിബയെ സംബന്ധിച്ച് ടിനി ടോം ‘ഡബിൾ ഡാഡി സിൻഡ്രോം’, ‘ഡിഎൻഎയിലെ പ്രശ്നം’, ‘ജിഹാദി’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചതായി പോലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ, ‘ജിഹാദി’ ഉൾപ്പെടെയുള്ള പ്രയോഗങ്ങൾ തമാശയുടെ ഭാഗമായിരുന്നുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഈ നിഗമനം അംഗീകരിക്കാൻ കഴിയില്ലെന്നും കൂടുതൽ അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്നും ടിനി ടോമിനെതിരെ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. സംഭവം കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നതല്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം. അങ്ങനെയെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
അൻസിബയുടെ പരാതിയിൽ നേരത്തെ പ്രാഥമിക പരിശോധന നടത്തിയ പോലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് നിയമനടപടിക്ക് ആവശ്യമായ തെളിവുകളില്ലെന്നും പരാതി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ചൂണ്ടിക്കാട്ടി കേസെടുക്കാനാകില്ലെന്ന റിപ്പോർട്ട് എ.സി.പിക്ക് കൈമാറുകയായിരുന്നു. ഇതിനെതിരെയാണ് അൻസിബ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി പോലീസിന്റെ റിപ്പോർട്ട് തള്ളിക്കളഞ്ഞ് ടിനി ടോമിനെതിരെ കേസെടുത്ത് വിശദമായ അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.
















































