കോഴിക്കോട്: പ്രവാസിയെ ഹണി ട്രാപ്പിൽ കുടുക്കി ഥാർ കാറും ഒരുലക്ഷത്തിലേറെ രൂപയും കവർന്ന മൂന്നംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. തലശ്ശേരി ധർമ്മടം ചിറക്കാനി സ്വദേശി നടുവിലോനി അജിനാസ് (35), പള്ളൂർ പാറാൽ സ്വദേശിനി പുതിയ വീട്ടിൽ തെരേസ നൊവീന റാണി (37) എന്നിവരെയാണ് പ്രവാസിയുടെ പരാതിയിൽ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്.
നാദാപുരം ചാലപ്പുറം സ്വദേശി ഒതയോത്ത് സിറാജിന്റെ പരാതിയിലാണ് നടപടി. സംഘത്തിലെ പ്രധാനിയായ മുക്കാളി റെയിൽവേ അടിപ്പാതയ്ക്ക് സമീപം വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തലശ്ശേരി സ്വദേശിനി റുബൈദ (38)യെയും സംഘത്തെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണിലൂടെയാണ് റുബൈദ സിറാജുമായി സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഇവർ സിറാജിനോട് വാടക വീട്ടിൽ എത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം ഇവിടെയെത്തിയ സിറാജിനെ വാടക വീട്ടിലുണ്ടായിരുന്ന സംഘം ആക്രമിക്കുകയും ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ അഴിപ്പിച്ച് യുവതിയോടൊപ്പം നിർത്തി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. തന്നെ സംഘം ഉപദ്രവിച്ചതായും 1,06,500 രൂപ കൈക്കലാക്കി ബാലൻസ് തുകയ്ക്ക് ഥാർ കാറുമായി കടന്നുകളയുകയായിരുന്നുവെന്നും സിറാജ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പരാതിയിൽ പോലീസ് നടത്തിയ പരിശോധനയിൽ സിറാജിന്റെ കാർ അജിനാസിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രവാസി ബിസിനസുകാരനായ സിറാജ് റുബൈദയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വലിയ തോതിൽ ഇയാളിൽ നിന്നും പണം തട്ടിയെടുക്കാൻ യുവതിയും സംഘവും ഒരുക്കിയ കെണിയിൽ ഇയാൾ കുടുങ്ങിപ്പോവുകയായിരുന്നുവെന്നും മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.