ന്യൂഡൽഹി: ബിജെപി സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലിയുടെ അറിവോടെയാണ് 2016 ൽ താൻ രാജ്യം വിട്ടതെന്ന വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയായുധമാക്കി കോൺഗ്രസ് രംഗത്ത്. ‘നരേന്ദറു’ടെ സംവിധാനമൊന്നാകെ അടിയറവു പറയുന്നവരുടേതായെന്നു പാർട്ടി വക്താവ് പവൻ ഖേര പരിഹസിച്ചു. നേരത്തെ ‘നരേന്ദർ മോദി, അല്ല സറണ്ടർ മോദി’യാണ് രാജ്യം ഭരിക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്റെ ചുവടുപിടിച്ചാണു ഖേരയുടെ വിമർശനം. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ആവശ്യം മോദി മറുവാക്ക് പറയാതെ അംഗീകരിച്ചുവന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആക്ഷേപം.
അതേസമയം കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് അന്നത്തെ ധനമന്ത്രിയുടെ അറിവോടെയാണ് രാജ്യം വിട്ടതെന്നു മല്യ അവകാശപ്പെട്ടത്. മോദി സർക്കാരിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് ഈ തുറന്നുപറച്ചിൽ എന്നു വ്യക്തമാക്കി കോൺഗ്രസ് ഈ വീഡിയോ ഭാഗം പങ്കുവച്ചു. വിമാനത്താവളത്തിലേക്കു പോകും മുൻപ് ജയ്റ്റ്ലിയോടു പറഞ്ഞിരുന്നുവെന്നും തുടർന്നു ഡൽഹിയിൽനിന്ന് ലണ്ടനിലേക്കു പറന്നുവെന്നുമാണു മല്യ വീഡിയോയിൽ പറയുന്നത്.
കിങ് ഫിഷർ വിമാനക്കമ്പനിക്ക് ഇന്ത്യയിലെ ബാങ്കുകൾ നൽകിയ 9,000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ടതിന് കമ്പനിയുടമയായ മല്യ നിയമനടപടി നേരിടുകയാണിപ്പോൾ.