മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച പിവി അൻവറിന്റെ ആകെ സ്വത്തുമൂല്യം 52.21 കോടി രൂപയെന്ന് സത്യവാങ്മൂലം. ബാധ്യത 20.60 കോടി രൂപയും. അൻവറിനെതിരെ 10 കേസുകളുണ്ട്. തെരഞ്ഞെടുപ്പു പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കൈവശം 25,000 രൂപയും നിക്ഷേപവും മറ്റുമായി ആകെ 18.14 കോടി രൂപയുമുണ്ട്. ഭൂമിയും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഉൾപ്പെടെയുള്ളവയുടെ മൂല്യം 34.07 കോടി. ഒരു ഭാര്യയുടെ പേരിൽ ആകെ 8.78 കോടി രൂപ മൂല്യമുള്ള സ്വത്തും രണ്ടാമത്തെ ഭാര്യയുടെ പേരിൽ 3.50 കോടി രൂപ മൂല്യമുള്ള സ്വത്തുമുണ്ട്.
അതേസമയം ജീവിത പങ്കാളികളുടെ തൊഴിലെന്ത് എന്ന ചോദ്യത്തിന് ‘സ്വസ്ഥം ഗൃഹഭരണം’ എന്നാണ് അൻവറിന്റെ ഉത്തരം. സ്വന്തം തൊഴിൽ വ്യവസായ സംരംഭമെന്നും വരുമാന സ്രോതസ് കച്ചവടം എന്നുമായിരുന്നു മറുപടി. അൻവറിനെതിരെ മലപ്പുറം ജില്ലയ്ക്കു പുറമേ കോട്ടയം, പാലക്കാട്, തൃശൂർ ജില്ലകളിലും വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ഇതിനു പുറമേ ഹൈക്കോടതിയിലും കണ്ണൂർ കോടതിയിലും വ്യവഹാരങ്ങളുണ്ട്.
നിലമ്പൂർ ഡിഎഫ്ഒ ഓഫിസ് ആക്രമണം, ഉന്നതോദ്യോഗസ്ഥരുടെ ഫോൺ ചോർത്തൽ, ഔദ്യോഗിക രഹസ്യം മാധ്യമങ്ങൾക്ക് നൽകൽ, ആശുപത്രിയിൽ അതിക്രമം കാണിക്കൽ, പ്രകോപനപരമായ പ്രസംഗം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കേസുകളുണ്ട്. ഇതിനു പുറമേ മനാഫ് വധക്കേസിൽ വിട്ടയച്ചതിനെതിരെ മനാഫിന്റെ സഹോദരൻ നൽകിയ റിവിഷൻ ഹർജിയാണ് ഹൈക്കോടതിയിലുള്ളത്.
അതേസമയം എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന്റെ ആകെ സ്വത്തുമൂല്യം 63.90 ലക്ഷം രൂപയാണ്. 9 ലക്ഷം രൂപയുടെ ബാധ്യതയും. കൈവശം 1,200 രൂപയും നിക്ഷേപമടക്കം ആകെ 1.40 ലക്ഷം രൂപയുടെ ജംഗമ ആസ്തിയുമുണ്ട്. ഭൂമിയടക്കമുള്ള സ്താവര ആസ്തിയുടെ ആകെ മൂല്യം 62.55 ലക്ഷം. സ്വന്തമായി വാഹനമില്ലായെന്നും സത്യവാങ് മൂലത്തിൽ പറയുന്നു,
കൂടാതെ ജീവിതപങ്കാളിയുടെ ആകെ സ്വത്ത് മൂല്യം 94.91 ലക്ഷം. ബാധ്യത 25.47 ലക്ഷം. കൈവശമുള്ളത് 550 രൂപ. 18 ലക്ഷം രൂപ മൂല്യം വരുന്ന 25 പവൻ സ്വർണാഭരണങ്ങളുണ്ട്. ഇതടക്കം ആകെ 74.91 ലക്ഷം രൂപ. ഭൂമിയടക്കമുള്ള സ്വത്തിന്റെ മൂല്യം 20 ലക്ഷം രൂപയും. ഭാര്യയുടെ പേരിൽ 2 വാഹനങ്ങളുണ്ട്. സ്വരാജിനെതിരെ കോടതിയിലുള്ളത് ഒരു കേസാണ്. തിരുവനന്തപുരത്ത് 2014 ൽ നടന്ന സമരത്തെത്തുടർന്നാണിത്. കേസിൽ ശിക്ഷിച്ചെങ്കിലും നിലവിൽ അപ്പീൽ നൽകിയിരിക്കുകയാണ്.