തിരുവനന്തപുരം: കൂടുതൽ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ മാനസിക പീഡനത്തിന് ഇരയായ ദലിത് യുവതി ബിന്ദു. സംഭവവുമായി ബന്ധപ്പെട്ട് പേരൂർക്കട എസ്‌ഐ എസ്ജെ പ്രസാദ് ബാബുവിനെ സിറ്റി പോലീസ് കമ്മിഷണർ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ 25 ദിവസത്തിനു ശേഷം മുഖം രക്ഷിക്കാൻ പോലീസ് എടുത്ത നടപടിയിൽ തൃപ്തിയില്ലെന്ന് ബിന്ദു പറഞ്ഞു.
കൂടാതെ തന്നെ ഏറ്റവും കൂടുതൽ മാനസികമായി പീഡിപ്പിച്ച രണ്ടു പോലീസുകാർക്കെതിരെ കൂടി ശക്തമായ നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു. ‘കുറ്റക്കാരെ ജോലിയിൽനിന്നു പിരിച്ചുവിടണമെന്നാണ് എന്റെ ആഗ്രഹം. അത്രത്തോളം അവർ എന്നെ ഉപദ്രവിച്ചു. പ്രസന്നൻ എന്ന ഉദ്യോഗസ്ഥനെ ഒരു സ്‌റ്റേഷനിലും ഇരുത്താൻ പാടില്ല. കള്ളക്കേസ് കൊടുത്ത് മാനസികമായി ദ്രോഹിച്ച വീട്ടുടമ ഓമന ഡാനിയേലിന് എതിരെ നിയമപരമായി തന്നെ നേരിടുമെന്നും ബിന്ദു പറഞ്ഞു.
അതേസമയം ബിന്ദുവിന്റെ വിഷയത്തിൽ വനിതാ കമ്മിഷൻ ജില്ലാ പോലീസ് മേധാവിയോടു റിപ്പോർട്ട് തേടി. പേരൂർക്കട പോലീസിന്റേത് പ്രാകൃത നടപടിയാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ സതീദേവി പ്രതികരിച്ചു. പഴയ പോലീസ് മുറയൊന്നും ഇപ്പോൾ പ്രയോഗിക്കേണ്ട കാര്യമില്ല. കുടുംബത്തെ മുഴുവൻ അപമാനിക്കുന്ന സാഹചര്യമാണുണ്ടായത്. കുറ്റക്കാരെ മുഴുവൻ കണ്ടെത്തി നടപടി സ്വീകരിക്കണം. കള്ളപ്പരാതി ഏതു സാഹചര്യത്തിലാണ് നൽകിയതെന്നും മാല എങ്ങനെയാണ് തിരിച്ചുകിട്ടിയതെന്നും ബിന്ദുവിനെ നേരിൽ കണ്ടതിനു ശേഷം സതീദേവി പറഞ്ഞു.
അതേപോലെ സംഭവത്തിൽ തുടരന്വേഷണത്തിനു ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്. വെങ്കടേഷ്, സിറ്റി പോലീസ് കമ്മിഷണർക്കു നിർദേം നൽകി. ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയേക്കും. മോഷണം പോയെന്നു പറഞ്ഞ മാല ചവറ്റുകുട്ടയിൽനിന്ന് ലഭിച്ചതെങ്ങനെയാണെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്. പരാതിയിൽ പറഞ്ഞ ഗ്രേഡ് എഎസ്‌ഐക്കെതിരെയും നടപടിയുണ്ടാകുമെന്ന് കമ്മിഷണർ തോംസൺ ജോസ് അറിയിച്ചു. അന്വേഷണത്തിന് കന്റോൺമെന്റ് എസിപിയെ ചുമതലപ്പെടുത്തി. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സസ്പെൻഷനിലായ എസ്ഐ എസ്ജെ പ്രസാദിനു പുറമേ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കൂടെ വീഴ്ച വ്യക്തമായിട്ടുണ്ട്. അനധികൃതമായി കസ്റ്റഡിയിലെടുത്ത ബിന്ദുവിനെ ചോദ്യം ചെയ്യുകയും രാത്രിയിൽ തെളിവെടുപ്പിനു കൊണ്ടുപോവുകയും ചെയ്ത രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടിയുണ്ടായേക്കും. മോഷണക്കേസിലെ നടപടികൾ ലംഘിച്ചെന്നു മാത്രമല്ല, മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
അതേസമയം ജാതിവെറി ഉള്ളിലുള്ളതുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥർ തന്റെ ഭാര്യയോട് ഇത്രയും ക്രൂരമായി പെരുമാറിയതെന്ന് ബിന്ദുവിന്റെ ഭർത്താവ് പ്രതികരിച്ചു. കൊലപാതകം ചെയ്യുന്നവർക്കു പൊറോട്ടയും ചിക്കനും വാങ്ങി കൊടുക്കുകയും പാവപ്പെട്ട ഒരു സ്ത്രീയോട് ശുചിമുറിയിൽ പോയി വെള്ളം കുടിക്കാൻ പറയുകയും ചെയ്യുന്നതിൽ എന്ത് നീതിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അമ്മയ്ക്കു നീതി കിട്ടും വരെ പോരാടുമെന്ന് ബിന്ദുവിന്റെ മക്കൾ പ്രതികരിച്ചു.
ഏപ്രിൽ 23നാണ് വീട്ടുജോലിക്കാരിയായ പനവൂർ പനയമുട്ടം സ്വദേശിനി ആർ ബിന്ദുവിനെതിരെ മോഷണം ആരോപിച്ച് വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയൽ പരാതി നൽകിയത്. മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18ന് ആണെങ്കിലും പരാതി നൽകിയത് 23ന് ആയിരുന്നു. തുടർന്ന് 23ന് കസ്റ്റഡിയിൽ എടുത്ത ബിന്ദുവിനെ ഭക്ഷണവും വെള്ളവും പോലും നൽകാതെ പിറ്റേന്ന് ഉച്ചവരെ സ്‌റ്റേഷനിൽ പാർപ്പിച്ച് ചോദ്യം ചെയ്തു. പരാതിക്കാരുടെ വീട് പരിശോധിക്കാതെയാണ് പോലീസ് നടപടിയെടുത്തതെന്ന് സ്‌പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.
മോഷണം നടന്നെന്ന് ഉറപ്പാക്കാതെയും സ്ഥലം പരിശോധിക്കാതെയും ബിന്ദു പ്രതിയാണെന്ന് തീരുമാനിച്ച് പോലീസ് അസഭ്യവർഷം നടത്തി. കുറ്റം സമ്മതിച്ചില്ലെങ്കിൽ രണ്ട് പെൺമക്കളെയും പ്രതികളാക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. രാത്രി കസ്റ്റഡിയിൽ വയ്‌ക്കേണ്ട സാഹചര്യമില്ലെന്നിരിക്കെ, സ്റ്റേഷനിൽ നിർത്തി. വീടിനുള്ളിലെ ചവറ്റുകുട്ടയിൽനിന്ന് മാലകിട്ടിയ കാര്യം പിറ്റേന്നു രാവിലെതന്നെ പരാതിക്കാരി അറിയിച്ചു. എന്നാൽ ഇക്കാര്യം ബിന്ദുവിനെ അറിയിച്ചില്ല. 11 മണിക്കു ബന്ധുക്കൾ വന്നതിനു ശേഷമാണ് പോലീസ് ബിന്ദുവിനെ വിട്ടയച്ചത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും അവഗണിക്കുകയായിരുന്നുവെന്ന് ബിന്ദു പിന്നീട് ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് തിടുക്കത്തിൽ എസ്‌ഐയെ സസ്‌പെൻഡ് ചെയ്ത് സർക്കാർ ഉത്തരവിറക്കിയത്.