തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ പ്രസ്താവന നടത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്നു വർഷത്തേക്കു വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസണെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിലാണു നടപടി. കെസിഎയ്ക്കെതിരെ പ്രസ്താവന നടത്തിയ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് കൊച്ചിയിൽ ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിനു ശേഷം കെസിഎ അറിയിച്ചു.
നേരത്തെ വിവാദ പരാമർശങ്ങളെ തുടർന്ന് ശ്രീശാന്തിനു കെസിഎ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. കേരള ക്രിക്കറ്റ് ലീഗിലെ ഫ്രാഞ്ചൈസി ടീമുകൾക്കും നോട്ടിസ് നൽകിയിരുന്നു, എന്നാൽ ഇവരുടെ ഭാഗത്തുനിന്നുള്ള മറുപടി തൃപ്തികരമായതിനാൽ ഇവർക്കെതിരെ നടപടിയെടുക്കില്ല.
കൂടാതെ സഞ്ജു സാംസണിന്റെ പിതാവ് സാംസൺ വിശ്വനാഥിനെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കുമെന്നും കെസിഎ അറിയിച്ചു. സഞ്ജു സാംസണിന്റെ പേര് ഉപയോഗിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് സഞ്ജു സാംസണിന്റെ പിതാവ് സാംസൺ വിശ്വനാഥിനും മറ്റ് രണ്ട് പേർക്കുമെതിരെ നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്യുമെന്നും ജനറൽ ബോഡി യോഗം അറിയിച്ചു.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് അവസരം ലഭിക്കാത്തതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ പഴിച്ച് ശ്രീശാന്ത് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ വാതുവയ്പ് കേസ് ചൂണ്ടിക്കാട്ടിയാണ് കെസിഎ ഇതിനു മറുപടി നൽകിയത്. വാതുവയ്പ് കേസിൽ ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ലെന്നായിരുന്നു കെസിഎ ഭാരവാഹികളുടെ പ്രതികരണം. കുറ്റം നിലനിൽക്കെ ശ്രീശാന്തിന് രഞ്ജി ട്രോഫിയിൽ അവസരം നൽകി. കെസിഎയുടെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറ്റെടുക്കേണ്ടതില്ലെന്നും കെസിഎ ഭാരവാഹികൾ തിരിച്ചടിച്ചു.