വാഷിങ്ടൻ: അമേരിക്ക പ്രഖ്യാപിച്ച പകരംതീരുവ ഇന്നു പ്രാബല്യത്തിൽ വരാനിരിക്കെ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് വൈറ്റ് ഹൗസ്. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായിട്ടാകും ആദ്യഘട്ട ചർച്ചകൾ നടക്കുകയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ യുഎസ് പ്രഖ്യാപിച്ച പകരതീരുവയാണ് ഇന്നു പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുക.ഇന്ത്യയ്ക്ക് 26 ശതമാനമാണ് പകരതീരുവ ചുമത്തിയിരിക്കുന്നത്. ചൈനയ്ക്കെതിരെ കടുത്ത നടപടിയാണ് യുഎസ് സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉൽപന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി. ചില ചൈനീസ് ഉൽപന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവ വർധിക്കും.
യുഎസ് ഉൽപന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരതീരുവ 104 ശതമാനമാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന തീരുവ. ഇതിനൊപ്പം 50 ശതമാനംകൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നത്.
ചൈനയ്ക്കുമേലുള്ള യുഎസിന്റെ പകരതീരുവ അടിസ്ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. അതേസമയം, യുഎസ് ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചു. ട്രംപിന്റെ നടപടിയിൽ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്.