ന്യൂഡൽഹി: തളർന്നു കിടക്കുന്നവന്റെ മുതുകത്ത് ഒരു ചവിട്ടുകൂടി കൊടുത്ത് മോദി സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ രണ്ടു രൂപ വീതം കൂട്ടി വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ചു ക്രമീകരിക്കുമെന്നതിനാൽ ചില്ലറ വിൽപ്പന വിലയിൽ മാറ്റമുണ്ടാവില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
പുതിയ നിരക്കു ഇന്ന് അർധ രാത്രി മുതൽ പ്രാബല്യത്തിൽ വരും. പെട്രോളിന്റെ എക്‌സൈസ് തീരുവ പതിമൂന്നു രൂപയായും ഡീസലിന്റേത് പത്തു രൂപയായുമാണ് ഉയർത്തിയത്. രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ച് കമ്പനികൾ പെട്രോൾ, ഡീസൽ വില കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വൻ ഇടിവാണ് ഏതാനും ദിവസമായി എണ്ണ വിലയിലുണ്ടായത്. ഇതിന്റെ ഗുണം ഉപഭോക്താക്കൾക്കു ലഭിക്കുമെന്ന സൂചനകൾക്കിടെയാണ്, തീരുവ ഉയർത്തി സർക്കാർ പുതിയ വിജ്ഞാപനമിറക്കിയത്.