തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിൽ പങ്കെടുത്ത ആശാ വർക്കർമാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞ് സർക്കാരിന്റെ പ്രതികാര നടപടി. ഒരു ദിവസത്തെ സമരത്തിൽ പങ്കെടുത്തതിന് ഒരുമാസത്തെ ഓണറേറിയം തടഞ്ഞതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആലപ്പുഴ ജില്ലയിൽ 146 പേരുടെ ഓണറേറിയമാണ് സർക്കാർ തടഞ്ഞത്.
രാപ്പകൽ സമരത്തിന്റെ തുടർച്ചയായി സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ഉപരോധ സമരത്തിൽ പങ്കെടുത്തവരുടെ ഓണറേറിയമാണ് തടഞ്ഞുവെച്ചത്. ഒരു ദിവസത്തെ സമരത്തിൽ പങ്കെടുത്തവരുടെ ഫെബ്രുവരിയിലെ ഓണറേറിയമാണ് കൊടുക്കാത്തത്. ആലപ്പുഴയിൽ സമരത്തിൽ പങ്കെടുത്ത 146 പേരുടെ ഓണറേറിയം തടഞ്ഞ് ബാക്കി മുഴുവൻ പേർക്കും പണം നൽകി. പണം കിട്ടാത്ത ആശാമാർ ജില്ലാ പ്രോഗ്രോം മാനേജർക്ക് പരാതി നൽകി.
അതേസമയം തിരുവനന്തപുരം അടക്കം മറ്റ് ജില്ലകളിലും ഉപരോധസമരത്തിൽ പങ്കെടുത്തവർക്ക് പണം നൽകിയിട്ടില്ലെന്ന പരാതിയുണ്ട്. കൂടാതെ സമരം അമ്പത് ദിവസത്തിലേക്ക് നീങ്ങുമ്പോഴും ഒത്ത് തീർപ്പിന്റെ നീക്കങ്ങളൊന്നും സർക്കാറിന്റെ ഭാഗത്തുനിന്നില്ല. സമരത്തിന് ആശവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം അമ്പത് ദിവസത്തിലേക്ക് അടുക്കുമ്പോഴും സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാതെ സർക്കാർ. അതേസമയം സർക്കാർ അവഗണിക്കുന്നതിനിടെ ആശമാരുടെ വേതനം കൂട്ടാൻ ആദ്യം തീരുമാനിച്ച വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സമരപന്തലിൽ എത്തി പിന്തുണ അറിയിച്ചു. കോൺഗ്രസ് നേതാവ് വിഎം സുധീരനും ഇവർക്കൊപ്പമുണ്ടായിരുന്നു.