റായ്പുർ: കാലചക്രം നാളെ പിറകോട്ട് സഞ്ചരിക്കും… ഇതിഹാസതാരങ്ങളെ ക്രിക്കറ്റ് മൈതാനിയിൽ പാഡണിഞ്ഞ് ബാറ്റിനേയും ബോളിലേയും അടിച്ചുപറപ്പിക്കുന്നത് ഒരിക്കൽ കൂടി കാണാനുള്ള സുവർണാവസരം. രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച താരങ്ങൾ മത്സരിക്കുന്ന ഇന്റർ നാഷനൽ മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യ–വെസ്റ്റിൻഡീസ് ഫൈനൽ നാളെ. രാത്രി 7.30ന് റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കരാണ് ഇന്ത്യ മാസ്റ്റേഴ്സ് ക്യാപ്റ്റനെങ്കിൽ മറുപുറം സാക്ഷാൽ ബ്രയാൻ ലാറ നയിക്കുന്ന വെസ്റ്റിൻഡീസ് ടീമാണ്.
ഇന്നലെ നടന്ന രണ്ടാം സെമിയിൽ വെസ്റ്റിൻഡീസ് മാസ്റ്റേഴ്സ് 6 റൺസിന് ശ്രീലങ്ക മാസ്റ്റേഴ്സിനെ തോൽപിച്ചു. സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179. ശ്രീലങ്ക–20 ഓവറിൽ 9ന് 173. നാല് ഓവറിൽ 27 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത വിൻഡീസ് ബോളർ ടിനോ ബെസ്റ്റാണ് പ്ലെയർ ഓഫ് ദ് മാച്ച്. വിൻഡീസിനായി ദിനേഷ് രാംദിനും (50*) ലങ്കയ്ക്കായി അസേല ഗുണരത്‌നെയും (66) അർധ സെഞ്ചറി നേടി.
അതേസമയം ആവേശകരമായ ആദ്യ സെമിയിൽ ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യ ഫൈനലിൽ കടന്നത്. യുവരാജ് സിങ്, സച്ചിൻ തെൻഡുൽക്കർ എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങൾക്കൊപ്പം, ഷഹബാസ് നദീമിന്റെ നാലു വിക്കറ്റ് പ്രകടനവും ചേർന്നതോടെയാണ് ഇന്ത്യ ഓസീസിനെ വീഴ്ത്തിയത്.