തിരുവനന്തപുരം: ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു മലയാളി മരിച്ചതായി റിപ്പോർട്ട്. തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. ഇയാൾപ്പെടെയുള്ള സംഘം ജോർദാനിൽ നിന്ന് ഇസ്രയേലിലേക്ക് കടക്കവെയാണ് ഇസ്രയേൽ സെെന്യത്തിന്റെ വെടിയേറ്റത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഇസ്രയേൽ ജയിലിലെന്നാണ് വിവരം. അതേ സമയം വെടിയേറ്റ മറ്റൊരാൾ തിരികെ നാട്ടിലെത്തി.
രക്ഷപ്പെട്ട മേനംകുളം സ്വദേശി എഡിസൺ ആണ് നാട്ടിലെത്തി ഗബ്രിയേൽ മരിച്ചവിവരം അറിയിച്ചത്. എഡിസണിന് തുടയിലാണ് വെടിയേറ്റത്. ഗബ്രിയേലിന്റെ മരണം എംബസി സ്ഥിരീകരിച്ചു. ഗബ്രിയേലിന്റെ കുടുംബത്തെ എംബസി ഇമെയിൽ സന്ദേശത്തിലൂടെ വിവരം അറിയിച്ചതായാണ് റിപ്പോർട്ട്. ജോർദാനിലേക്ക് വിസിറ്റിംഗ് വിസയിൽ പോയതായിരുന്നും ഗബ്രിയൽ.
കാലിൽ വെടിയേറ്റ എഡിസണെ ചികിത്സയ്ക്ക്ശേഷം ജോർദാൻ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയിൽ നിന്നുള്ള ഇമെയിൽ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് പരുക്കേറ്റ എഡിസൺ നാട്ടിലെത്തിയതോടെയാണ് ഗബ്രിയേലിന്റെ മരണവിവരം പുറത്തറിഞ്ഞത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികൾ ഇസ്രയേലിൽ ജയിലിൽ ആണെന്നാണ് വിവരം. സമീപവാസികളായ ഗബ്രിയേൽ പെരേരയും എഡിസണും ഒന്നിച്ചാണ് ജോർദാനിലെത്തിയത്. ഇവരെ ഇസ്രയേലിലേക്ക് കടത്താൻ ഏജന്റ് ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെക്കുറിച്ച് പോലീസും ഇന്റലിജൻസും അന്വേഷണം നടത്തിവരികയാണ്.