കോട്ടയം: പാതി വില സ്കൂട്ടർ തട്ടിപ്പു കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തൽ. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. കിട്ടിയ തുകയിൽ രണ്ടു കോടി രൂപ ഭൂമി വാങ്ങാൻ അനന്തു ഉപയോഗിച്ചു. ഇതുപയോഗിച്ച് സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിന്റെ പേരിലും ഭൂമി വാങ്ങി.
അതേ സമയം തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. സംഭവം കേസായതോടെ ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പിൽ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി.
ഇടുക്കിയിൽ മാത്രം ആയിരത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. 21 കേസുകൾ റജിസ്റ്റർ ചെയ്തു. 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികൾ വയനാട് മാനന്തവാടിയിൽ ലഭിച്ചു. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതി ചേർത്തുള്ളതാണ് പരാതികൾ. അന്തിക്കാട് അടക്കം തൃശൂർ ജില്ലയിലും വ്യാപക തട്ടിപ്പാണ് നടന്നത്.
എന്നാൽ ചോദ്യം ചെയ്യലിനോട് അനന്തു സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്. അതിനിടെ അനന്തുവിന്റെ കാറും ഓഫിസിലെ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സഹായത്തോടെ വനിതകൾക്ക് പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനന്തു കൃഷ്ണൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.