ഇസ്ലാമാബാദ്: വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഉപപ്രധാനമന്ത്രി ഇഷാഖ് ദറിന്റെ കൊച്ചുമകൻ അറസ്റ്റിലായതോടെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പാക്കിസ്ഥാനിൽ പ്രതിഷേധം ശക്തമാകുന്നു. കേസിലെ പ്രതിയായ റാസ ദറിനെ സംരക്ഷിക്കാൻ ഇഷാഖ് ദർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി.
പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദർ ഉടൻ രാജിവെക്കണമെന്ന് പാർലമെന്റ് അംഗം ഫൈസൽ വാവ്ഡ ആവശ്യപ്പെട്ടു. ഒരു കുടുംബ കോർപ്പറേഷൻ പോലെയാണ് പാക്കിസ്ഥാനിലെ ഭരണസംവിധാനം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
വിദേശ എംബസിയുടെ ഇടപെടലിന് ശേഷമാണ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായതെന്നും ഫൈസൽ ആരോപിച്ചു. കൊച്ചുമകൻ ഗുരുതരമായ കേസിൽ പ്രതിയായിരിക്കെ ഇഷാഖ് ദറിന് എങ്ങനെ രാജ്യത്തെ അന്താരാഷ്ട്ര വേദികളിൽ പ്രതിനിധീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ഈ കേസ് പാക്കിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായെന്നും, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കണമെങ്കിൽ ഇഷാഖ് ദർ എത്രയും വേഗം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
നെതർലൻഡ്സും വെനസ്വേലയും സ്വദേശികളായ രണ്ട് യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് റാസ ദർ ഉൾപ്പെടെ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം സിംഗപ്പൂരിൽവെച്ച് യുവതികളുമായി പരിചയപ്പെട്ട റാസ ദർ പിന്നീട് ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ പേരിൽ പാക്കിസ്ഥാൻ സന്ദർശിക്കാൻ ഇവരെ ക്ഷണിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പാക്കിസ്ഥാനിലെത്തിയ ശേഷം യുവതികളെ പ്രതികൾ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും, അവരുടെ ക്രിപ്റ്റോ അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ കൈക്കലാക്കാനും ഒരു ലക്ഷം യുഎസ് ഡോളർ മോചനദ്രവ്യം ആവശ്യപ്പെടാനും ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. ഇതിനിടെ യുവതികളിൽ ഒരാൾ സ്പെയിനിലുള്ള പിതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പിതാവ് എംബസി വഴി പാക്കിസ്ഥാൻ പൊലീസിനെ സമീപിച്ചതോടെയാണ് യുവതികളെ രക്ഷപ്പെടുത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.


















































