മുംബൈ: മുംബൈയിലെ പൈഡോണി പ്രദേശത്ത് ഏഴ് വയസുകാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വെയർഹൗസിൽ ജോലി ചെയ്യുന്ന വാച്ച്മാൻ അറസ്റ്റിൽ. പെൺകുട്ടി വീട്ടിൽ നിന്ന് അടുത്തുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പോലീസ് പറയുന്നത്.
പെൺകുട്ടിയെ കാണാതായതോടെ കുട്ടിയുടെ അമ്മയും സുഹൃത്തുക്കളും അവളെ അന്വേഷിക്കാൻ തുടങ്ങി. ഇതിനിടെ വെയർഹൗസിന് സമീപം അവശ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ പെൺകുട്ടിയെ മുംബൈയിലെ ജെജെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പെൺകുട്ടി മരുന്നുകളോടു നന്നായി പ്രതികരിക്കുന്നുണ്ടെന്നും അവളുടെ അവസ്ഥ ക്രമേണ മെച്ചപ്പെട്ടുവരുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
അതേസമയം സംഭവത്തെക്കുറിച്ചുള്ള വാർത്ത പരന്നതോടെ, ജനക്കൂട്ടം പ്രതിയായ വാച്ച്മാനെ പിടികൂടി മർദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. പൈഡോണി പോലീസ് സ്റ്റേഷന് പുറത്ത് രോഷാകുലരായ താമസക്കാർ തടിച്ചുകൂടി, പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ചിലർ ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവത്തെക്കുറിച്ചുള്ള വാർത്ത പോലീസിൽ എത്തിയതെന്നും പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ഉദ്യോഗസ്ഥർ വേഗത്തിൽ പ്രവർത്തിച്ചുവെന്നും ഡിസിപി (സോൺ 2) വിജയകാന്ത് സാഗർ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 69 പ്രകാരവും കേസെടുത്തിട്ടുണ്ട്. സെഷൻസ് കോടതിയിലെ പ്രത്യേക പോക്സോ കോടതിയിൽ ഇയാളെ ഹാജരാക്കും. കേസ് എല്ലാ കോണുകളിൽ നിന്നും പരിശോധിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും തുടർന്ന് കർശനമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

















































