കോഴിക്കോട്: യുവതിയോട് നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തുകയും പിന്നാലെ ലൈംഗികാതിക്രമ ശ്രമം നടത്തുകയും ചെയ്ത കേസിൽ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാറാട് നീർമൂച്ചി സ്വദേശി തെക്കേപുറത്ത് വീട്ടിൽ അലി അക്ബറി(50) നെയാണ് മാറാട് പോലീസ് പിടികൂടിയത്.
ഇയാൾ 2021 മുതലാണ് യുവതിയെ നിരന്തരം ശല്യപ്പെടുത്താൻ തുടങ്ങിയതെന്ന് യുവതി പരാതിയിൽ പറയുന്നു. മാറാട് സ്വദേശിനി തന്നെയായ യുവതിയെയാണ് ഇയാൾ ലൈംഗിക ഉദ്ദേശത്തോടു കൂടി ഫോണിലൂടെയും അല്ലാതെയും പിൻതുടരുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞ് ശല്യം ചെയ്തത്. തന്റെ ആവശ്യങ്ങൾക്ക് വഴങ്ങാത്തപക്ഷം കഴുത്തറുത്ത് കൊല്ലുമെന്നും യുവതിയുടെ മകളുടെ വിവാഹം മുടക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പരാതി ലഭിച്ചയുടനെ മാറാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അതേസമയം ഇയാൾക്കെതിരേ ഇതേ സ്‌റ്റേഷനിൽ തന്നെ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനും കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ അലി അക്ബറെ റിമാൻഡ് ചെയ്തു.


















































