ചെന്നൈ: മാതാപിതാക്കളുടെ ഏക മകനായ ഭർത്താവിനെ കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് പ്രത്യേകം താമസിക്കാൻ ഭാര്യ നിർബന്ധിക്കുന്നത് ക്രൂരതയായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യാ- ഭർത്തൃബന്ധം ഇരുകൂട്ടരുടെയും പരസ്പര ധാരണയിലും വിട്ടുവീഴ്ചയിലും അധിഷ്ഠിതമായിരിക്കണം, ഒരാളുടെ മാത്രം താൽപര്യങ്ങൾക്കനുസരിച്ച് മറ്റൊരാൾ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കോടതി നിരീക്ഷിച്ചു.
വിവാഹമോചനത്തിന് ഭർത്താവ് സമർപ്പിച്ച ഹർജി അനുവദിച്ച കുടുംബക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭാര്യ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി.ടി. ആശയും എൻ. മാലയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
മാതാപിതാക്കളുടെ ഏക മകനായിരുന്ന ഭർത്താവ് സ്വന്തമായി വീട് ഉണ്ടായിരുന്നിട്ടും ഭാര്യയുടെ നിർബന്ധത്തെ തുടർന്ന് മാതാപിതാക്കളിൽ നിന്ന് മാറി പ്രത്യേകം താമസിക്കാൻ തയ്യാറായതായി കുടുംബക്കോടതി നിരീക്ഷിച്ചു. എന്നാൽ ഇതിന് ശേഷവും ഭാര്യ യാതൊരു സാധുവായ കാരണവും കൂടാതെ മാസങ്ങളോളം സ്വന്തം വീട്ടിൽ താമസിച്ചിരുന്നതായും കോടതി വിലയിരുത്തി.
വിവാഹബന്ധം സ്നേഹം, പരസ്പര ധാരണ, വിട്ടുവീഴ്ച, കരുതൽ എന്നിവയിലൂടെ പരിപോഷിപ്പിക്കേണ്ടതാണെന്ന് ഹൈക്കോടതി പറഞ്ഞു. യാതൊരു മതിയായ കാരണവുമില്ലാതെ ഭാര്യ നിരന്തരം സ്വന്തം വീട്ടിലേക്ക് പോകുകയും ഭർത്താവിൽ നിന്ന് അകന്ന് കഴിയുകയും ചെയ്യുന്നത് ഭർത്താവിന്റെ മനസിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഭാര്യ എപ്പോൾ വേണമെങ്കിലും ചെറിയൊരു തർക്കത്തിന്റെ പേരിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുമെന്ന ഭയം ഭർത്താവിൽ ഉണ്ടാകുന്ന സാഹചര്യം ആരോഗ്യകരമായ ദാമ്പത്യബന്ധത്തിന് യോജിച്ചതല്ലെന്നും കോടതി വ്യക്തമാക്കി. താൽക്കാലികമായിരുന്നാലും, ന്യായീകരിക്കാനാകാത്തതും സാധുവായ കാരണമില്ലാത്തതുമായ ഇത്തരം നിരന്തരമായ വേർപിരിയൽ ക്രൂരതയായി കണക്കാക്കാമെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം.
വിവാഹത്തിന് മുമ്പ് തന്നെ ഭർത്താവ് മാതാപിതാക്കളുടെ ഏക മകനാണെന്നും അവരുടെ വാർധക്യകാലത്ത് സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടാകുമെന്നും ഭാര്യയ്ക്ക് അറിയാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം പൂർണമായി മനസിലാക്കിയ ശേഷമാണ് വിവാഹം കഴിച്ചതെങ്കിലും, ഭർത്താവിനെ മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞ് പ്രത്യേകമായി താമസിക്കാൻ ഭാര്യ അനാവശ്യമായി സമ്മർദത്തിലാക്കിയതെന്ന് കോടതി വിലയിരുത്തി.
മാതാപിതാക്കളെ ഉപേക്ഷിച്ച് പ്രത്യേകം താമസിക്കണമെന്ന നിലപാട് ഭാര്യ ഭർത്താവിനുമേൽ അടിച്ചേൽപ്പിച്ചതും, അതോടൊപ്പം മതിയായ കാരണമില്ലാതെ സ്വന്തം വീട്ടിലേക്ക് മാറിനിൽക്കുന്നതും ചേർന്നാണ് കോടതി ക്രൂരതയായി പരിഗണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബക്കോടതി അനുവദിച്ച വിവാഹമോചനം ശരിവച്ച് ഭാര്യയുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു.






