ന്യൂഡൽഹി: വിവാഹാനന്തരം സ്ത്രീകൾ നേരിടുന്ന സ്ത്രീധന പീഡനങ്ങളെയും ക്രൂരതകളെയും അതിശക്തമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി.വിവാഹിതയായ സ്ത്രീകളെ മാനസികമായും സാമ്പത്തികമായും പീഡിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന ശക്തമായ സന്ദേശമാണ് സുപ്രീം കോടതി ഇന്ന് നൽകിയത്. 2010-ൽ ചത്തീസ്ഗഢിൽ വിവാഹവീട്ടിൽ തൂങ്ങി മരിച്ച യുവതിയുടെ കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഭർത്താവിന്റെ സഹോദരൻ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ സുപ്രധാന നിരീക്ഷണം.
അതേസമയം ഭോപാലിൽ നടന്ന ട്വിഷ ശർമ്മയുടെ ദുരൂഹ മരണം രാജ്യവ്യാപകമായി ചർച്ചയാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നത്. വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിനകം, മേയ് 12-ന്, ഭോപാലിലെ ഭർത്താവിന്റെ വീട്ടിൽ 33കാരിയായ ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. യുവതിയുടെ മാതാപിതാക്കൾ ഭർത്താവിന്റെ കുടുംബം നിരന്തരം മാനസിക പീഡനവും ഉപദ്രവവും നടത്തിയതായി ആരോപിച്ചു.
അതുപോലെ ഛത്തീസ്ഗഢ് കേസിൽ, ഇന്ത്യൻ പീനൽ കോഡിലെ 498A വകുപ്പ് പ്രകാരം ക്രൂരതയും പീഡനവും നടത്തിയെന്ന കുറ്റത്തിൽ ഭർത്താവിന്റെ സഹോദരന്റെ ശിക്ഷ സുപ്രീം കോടതി നിലനിറുത്തി. ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയാനും ഉൾപ്പെട്ട ബെഞ്ച് ശിക്ഷയിൽ ഇടപെടാൻ തയ്യാറായില്ല.
വിവാഹത്തിനു ശേഷം വധുവിനെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്ന പ്രവണതയെ കോടതി ശക്തമായി ചോദ്യം ചെയ്തു. “ആൺകുട്ടികൾ പെൺകുട്ടികളെ വിവാഹം കഴിച്ച ശേഷം എന്തുകൊണ്ട് അവരെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്നു? ഇത്തരത്തിലുള്ള പെരുമാറ്റം ഇനി സഹിക്കില്ലെന്ന സന്ദേശം സമൂഹത്തിലേക്ക് പോകണം,” കോടതി വ്യക്തമാക്കി.
2010-ൽ നടന്ന കേസിൽ, വിവാഹത്തിന് മൂന്ന് വർഷത്തിനകം യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പണം, കാർ എന്നിവ ആവശ്യപ്പെട്ട് തുടർച്ചയായ സമ്മർദ്ദം ചെലുത്തിയതാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് ട്രയൽ കോടതി കണ്ടെത്തി.
കേസിൽ ഭർത്താവിന്റെ കുടുംബാംഗങ്ങളിൽ പലരെയും ഐപിസി 304B (സ്ത്രീധന മരണം), 306 (ആത്മഹത്യ പ്രേരണ), 498A (ക്രൂരത) എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചിരുന്നു. പിന്നീട് ഛത്തീസ്ഗഢ് ഹൈക്കോടതിയും ഈ ശിക്ഷ ശരിവെച്ചു. സുപ്രീം കോടതിയിൽ ഹർജിക്കാരൻ താൻ 498A വകുപ്പിൽ മാത്രം കുറ്റാരോപിതനാണെന്നും ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ “നിങ്ങൾക്ക് സന്തോഷിക്കേണ്ട കാര്യമാണത് 498A മാത്രം, അതും മൂന്ന് വർഷം ശിക്ഷ,” എന്ന് ജസ്റ്റിസ് നാഗരത്ന പരിഹസിച്ചുകൊണ്ട് മറുപടി നൽകി.
വിവാഹവീടുകളിൽ വധുവിനെയും അവരുടെ കുടുംബത്തെയും സാമ്പത്തികമായി ചൂഷണം ചെയ്യാനുള്ള ശ്രമം പതിവാണെന്നും കോടതി നിരീക്ഷിച്ചു. “വധുവിനെയും അവരുടെ കുടുംബത്തെയും പിഴിഞ്ഞെടുക്കാനാണ് ശ്രമം,” ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
കേസിലെ ആരോപണങ്ങളെ ഉദ്ധരിച്ച്, “നിങ്ങൾ ഭിക്ഷക്കാരാണ്, നിങ്ങൾക്ക് പണം നൽകാൻ കഴിയില്ല എന്ന് പെൺകുട്ടിയുടെ കുടുംബത്തോട് പറഞ്ഞത് എന്താണ്? മകളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചിരുന്ന കുടുംബത്തെയാണ് ഭിക്ഷക്കാരെന്ന് വിളിച്ചത്,” എന്നും കോടതി വിമർശിച്ചു.
പ്രതിഭാഗ അഭിഭാഷകൻ വിശദീകരണം നൽകാൻ ശ്രമിച്ചപ്പോൾ കോടതി ഇടപെട്ട്, “മകളുടെ അച്ഛൻ 60,000 രൂപ നൽകാമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ അവരെ ഭിക്ഷക്കാരെന്ന് വിളിക്കുമോ?” എന്ന് ചോദിച്ചു. എഫ്ഐആർ നൽകുന്നതിൽ ഉണ്ടായ താമസം ചൂണ്ടിക്കാട്ടിയ പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളിക്കളഞ്ഞു. “ഇതാണ് വധുക്കൾ നേരിടുന്ന യാഥാർത്ഥ്യം. ഇത് സമൂഹം മനസിലാക്കണം,” കോടതി പറഞ്ഞു.
വിദ്യാഭ്യാസമുള്ളവരിലുപോലും ഇത്തരത്തിലുള്ള പെരുമാറ്റം സാധാരണമാകുന്നത് ആശങ്കാജനകമാണെന്ന് ജസ്റ്റിസ് ഭുയാൻ നിരീക്ഷിച്ചു. ഒടുവിൽ, ട്രയൽ കോടതിയുടെ കണ്ടെത്തലുകൾ ശരിവെച്ച് സുപ്രീം കോടതി അപ്പീൽ തള്ളിക്കളയുകയായിരുന്നു.















































