മുല്ലൻപുർ: ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ 215 റൺസിന്റെ മികച്ച വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ റോയൽസ്. ബാറ്റിങ് പൊതുവേ ദുഷ്കരമായ പിച്ചിൽ ബാറ്റിങ്ങിൽ സംയമനം പാലിച്ച വൈഭവ് സൂര്യവംശിയുടെ മികവാണ് രാജസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചത്. പക്ഷെ ദൗർഭാഗ്യം ഇത്തവണയും വൈഭവിനെ തേടിയെത്തി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ മത്സരത്തിലേതിനു സമാനമായി വൈഭവ് സെഞ്ചുറിക്ക് നാല് റൺസകലെ പുറത്തായി. ബാറ്റർമാർ പരീക്ഷിക്കപ്പെട്ട പിച്ചിൽ, വമ്പനടികൾക്ക് മാത്രമല്ല ആങ്കർ ചെയ്ത് കളിക്കാനും തനിക്കാകുമെന്ന് തെളിയിക്കുകയായിരുന്നു വൈഭവ്.
47 പന്തുകൾ നേരിട്ട താരം ഒടുവിൽ 96 റൺസിലെത്തിനിൽക്കെ കാഗിസോ റബാദയുടെ പന്തിൽ പുറത്താകുകയായിരുന്നു. ഏഴു സിക്‌സും എട്ട് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്. ഇത്തവണ 31 പന്തിൽ നിന്നാണ് വൈഭവ് 50 തികച്ചത്. താരത്തിന്റെ ഐപിഎൽ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധ സെഞ്ചുറിയായിരുന്നു ഇത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. വൈഭവിന്റെയും രവീന്ദ്ര ജഡേജയുടെും കൂട്ടുകെട്ടാണ് രാജസ്ഥാൻ ഇന്നിങ്‌സിന്റെ നട്ടെല്ല്.
65 പന്തുകൾ നീണ്ട പുതിയ കൂട്ടുകെട്ട് 127 റൺസാണ് രാജസ്ഥാൻ സ്‌കോർ ബോർഡിലെത്തിച്ചത്. ഇടയ്ക്ക് പരുക്കേറ്റ് റിട്ടയേർഡ് ഹർട്ടായി മടങ്ങിയ ജഡേജ പിന്നീട് തിരിച്ചെത്തി വീണ്ടും ബാറ്റിങ് തുടർന്നു. 35 പന്തുകൾ നേരിട്ട താരം ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 45 റൺസോടെ പുറത്താകാതെ നിന്നു.
അതേസമയം അവസാന ഓവറുകളിൽ തകർത്തടിച്ച ഡോണോവൻ ഫെരെയ്‌രയുടെ ബാറ്റിങ്ങാണ് രാജസ്ഥാനെ 200 കടത്തിയത്. വെറും 11 പന്തുകൾ മാത്രം നേരിട്ട ഫെരെയ്‌ര നാല് സിക്‌സും രണ്ട് ഫോറുമടക്കം 38* റൺസെടുത്തു. റാഷിദ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ നാല് സിക്‌സടക്കം 27 റൺസാണ് ഫെരെയ്‌ര അടിച്ചെടുത്തത്. യശസ്വി ജയ്‌സ്വാൾ (1), ധ്രുവ് ജുറെൽ (7), ക്യാപ്റ്റൻ റിയാൻ പരാഗ് (11), ദസുൻ ഷനക (3) എന്നിവരെല്ലാം ഇത്തവണയും നിരാശപ്പെടുത്തി. ഗുജറാത്തിനായി റബാദയും ജേസൺ ഹോൾഡറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.














































