വിഴിഞ്ഞം: സുഹൃത്ത് 70 പവനോളം സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകിയില്ലെന്നു കുറിപ്പെഴുതിവച്ച് യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധുകുമാരി (53) തട്ടിപ്പിന്റെ കേന്ദ്രമെന്ന് പോലീസ്. ഇവർക്കെതിരെ പത്തോളം പരാതികൾ കിട്ടിയിട്ടുള്ളതായി പോലീസ് പറയുന്നു.
യുവതികളിൽ നിന്നു കൈക്കലാക്കിയ സ്വർണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യ (32), വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു എന്നിവരാണ് ജീവനൊടുക്കിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായിരുന്നു ഇരുവരും.
അതേസമയം യുവതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച പിന്നാലെ വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധുകുമാരി (53) മച്ചേലിലെ ബന്ധുവീട്ടിൽനിന്ന് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സിന്ധുകുമാരിക്ക് എതിരെ ഇതുവരെ 10 പരാതികൾ ലഭിച്ചതായി എസ്എച്ച്ഒ അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. കൂടാതെ സിന്ധുവിന്റെ വീട്ടിൽനിന്ന് വ്യാജ വിസിറ്റിങ് കാർഡുകളും ബിൽ ബുക്കും ഉൾപ്പെടെ പോലീസ് കണ്ടെടുത്തു.
ഇരകളെ കണ്ടെത്തി വിശ്വാസ്യത നേടിയ ശേഷം തട്ടിപ്പുനടത്തുക ഇവരുടെ സ്ഥിരം പരിപാടിയാണെന്നാണ് കണ്ടെത്തൽ. ഇവർക്കെതിരെ കോവളം പോലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതിനുൾപ്പെടെ 2 കേസുണ്ട്. മലയിൻകീഴ് സ്റ്റേഷനിൽ വഞ്ചനക്കുറ്റത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പോലീസ് എത്തുന്നുവെന്നറിഞ്ഞ് സിന്ധു ആദ്യം വെള്ളായണിയിലും തുടർന്ന് മച്ചേലിലെ ബന്ധുവീട്ടിലും എത്തിയ സിന്ധുവിനെ അവിടെവച്ച് പോലീസ് പിടികൂടുകയായിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകൾ, ബാങ്ക് വിവരങ്ങൾ, ഫോൺകോളുകളുടെ വിശദാംശങ്ങൾ എന്നിവ പരിശോധിക്കുമെന്നും അറിയിച്ചു.
അതേസമയം സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മുൻപ് സ്വർണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന സിന്ധു യുവതികളെ പരിചയപ്പെട്ടു വിശ്വാസ്യത നേടിയെടുത്തു. തുടർന്ന് ഇവർ ജോലി നോക്കുന്ന ധനകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുന്ന സ്വർണം, കുറഞ്ഞ പലിശയ്ക്ക് കെഎസ്എഫ്ഇയിൽ പണയംവയ്ക്കാമെന്നു വാഗ്ദാനം നൽകി സ്വർണം വാങ്ങി വിൽക്കുകയായിരുന്നു പതിവ്. കമ്മിഷൻ യുവതികൾക്ക് നൽകിയിരുന്നു. ആദ്യ തവണ വാങ്ങിയ സ്വർണം തിരികെ നൽകി വിശ്വാസ്യത ഉറപ്പിച്ചു. പിന്നീട് തിരികെ നൽകിയില്ല. ഇതോടെ യുവതികൾ പണം കടമെടുത്ത് പണയ തൂക്കത്തിനുള്ള സ്വർണം വാങ്ങി ഇടപാടുകാർക്ക് നൽകി. കടബാധ്യത കൂടിയതോടെയാണ് ആത്മഹത്യ ചെയ്യാൻ തീരുമാനമെടുത്തത്.
നിലവിൽ അഞ്ജു 20 പവനും ഐശ്വര്യ 50 പവനും പ്രതിക്കു നൽകിയിട്ടുണ്ട്. കൈക്കലാക്കിയ സ്വർണം കോവളത്തെ മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു കൈമാറി വിൽപന നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിഴിഞ്ഞം എസ്എച്ച്ഒ വി.ഡി. റെജിരാജ്, എസ്ഐ: കൃഷ്ണലാൽ, സിപിഒ റെജിൻ, സിപിഒ ഷീലു എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.

















































