കൊച്ചി: മലയാള ഭാഷയുടെ സൃഷ്ടാവ് എഴുത്തച്ഛനല്ലെന്നും, ഭാഷാ സൃഷ്ടാക്കള്‍ ക്രിസ്ത്യന്‍ മിഷനറിമാരാണെന്നും എഴുത്തുകാരന് വിനോയ് തോമസ്. ഇക്കാര്യം തുറന്നുപറയുന്നത് കേരളത്തിലെ വരേണ്യ സാഹിത്യാചാര്യന്മാര് ബോധപൂര്‍വം മറച്ചുപിടിച്ച ചില ചരിത്ര സത്യങ്ങള്‍ ഓര്‍മിപ്പിക്കാനാണെന്നും വിനോയ് തോമസ് പറഞ്ഞു. ദീപിക പത്രത്തിന്റെ നൂറ്റിനാല്‍പ്പതാം വാര്‍ഷിക വേളയിലാണ് വിനോയ് തോമസിന്റെ വിവാദ പരാമര്‍ശം. ആരാണ് മലയാള ഭാഷ സൃഷ്ടിച്ചത്? നവംബർ ഒന്നിന് ഇരിട്ടി താലൂക്കിൽ എന്നെ ഒരു പരിപാടിക്ക് ക്ഷണിച്ചു; മലയാളഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട്. മലയാള ഭാഷ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് മലയാള ഭാഷയ്ക്ക് ഒരു പിതാവുണ്ടെന്നും അത് എഴുത്തച്ഛൻ ആണെന്നും അവർ പറഞ്ഞു. എന്നാൽ, ഞാൻ പറയട്ടെ, എഴുത്തച്ഛൻ എന്ന് പറയുന്നയാൾ ജീവിച്ചിരുന്നിട്ടില്ല. എഴുത്തച്ഛൻ ഒന്നും എഴുതിയിട്ടില്ല. ഇത് ഞാൻ തുഞ്ചൻ സർവകലാശാലയിലും പറഞ്ഞിട്ടുള്ളതാണ്.
അവിടെ ഞാൻ വെല്ലുവിളി നടത്തിയതാണ്. എഴുത്തച്ഛൻ എന്നു പറയുന്നയാൾ ജീവിച്ചിരുന്നിട്ടുണ്ടെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിലും ഞാൻ എന്റെ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കാം എന്നു വെല്ലുവിളിച്ചു. എഴുത്തച്ഛൻ എഴുതിയ ഒരു ഓലക്കഷണം കാണിക്കാനുണ്ടോയെന്നു ചോദിച്ച് വെല്ലുവിളിച്ചു. അപ്പോൾ, സർവകലാശാലയിലെ ഡയറക്ടർ എഴുന്നേറ്റ് പോകുന്നതാണ് കണ്ടത്. പിന്നെ, എങ്ങനെയാണ് ഒരു ഭാഷാപിതാവ് ഉണ്ടായത്. മലയാള ഭാഷ ഉണ്ടാകുന്നത് വൈദേശികമായ പല ഭാഷകളുടെയും സങ്കലനം കൊണ്ടാണ്. നാലാം നൂറ്റാണ്ട് തൊട്ട് പേർഷ്യൻ, അറബ്, ചൈന ഉൾപ്പെടെയുള്ള പല രാജ്യക്കാരും കേരളത്തിൽ വന്നിരുന്നു. പോർച്ചുഗീസുകാരും എത്തിയിരുന്നു. ഇവരെല്ലാം കച്ചവടത്തിനായിരുന്നു വന്നത്. ആ കച്ചവടത്തിനായി ക്രിസ്ത്യാനികളും ജൂതന്മാരും ഉൾപ്പെടെ വിവിധ മതക്കാരും ഉണ്ടായിരുന്നു. കാർഷികോത്പന്നങ്ങൾ ഉണ്ടോയെന്ന് അവർ അവരുടെ ഭാഷയിൽ ചോദിക്കും.
നമ്മൾ നമ്മുടെ ഭാഷയിൽ മറുപടി പറയും. അങ്ങനെ, അവരുടെ ഭാഷയും ഇവിടെയുണ്ടായിരുന്നവരുടെ ഭാഷയും കലർന്ന ഒരു വെങ്കലഭാഷയാണ് മലയാളം. ഈ മലയാള ഭാഷ എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയായാലും, മതപ്രചാരണത്തിനു വേണ്ടിയായാലും, ഉണ്ടാക്കിയതും ഇതിൽ ആദ്യമായി ഗദ്യമുണ്ടാക്കിയതും ക്രിസ്ത്യൻ മിഷണറിമാരാണ്. മലയാള ഭാഷയിൽ ആദ്യം കഥയുണ്ടാക്കുന്നത് ക്രിസ്ത്യൻ മിഷണറിമാരാണ്.
വണക്കമാസത്തിലൊക്കെ ഇത്തരം കഥകളുണ്ട്. ഇതൊക്കെയാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥാ രൂപങ്ങൾ. ഹെർമൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്ലി തുടങ്ങിയ ക്രിസ്ത്യൻ മിഷനറിമാരുടെ ശ്രമഫലമായാണ് മലയാളഭാഷ ഉണ്ടായത്. അതുകൊണ്ട് തുഞ്ചത്ത് എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി വിളിക്കാൻ സാധിക്കില്ല. ക്രിസ്ത്യൻ മിഷനറിമാരെയാണ് ഈ സ്ഥാനത്ത് വിളിക്കേണ്ടത്. ഇതിനു പകരമാണ്, ജീവിച്ചിരിക്കാത്ത ഒരാളെ മലയാള ഭാഷയുടെ പിതാവായി വിളിക്കുന്നതെന്നും വിനോയ് തോമസ് പറഞ്ഞു.
















































