തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് എതിരേയുള്ള നടപടി രാഷ്ട്രീയ പ്രതികാരമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്നു നടന്നത് ക്രൂരമായ മർദ്ദനമായിരുന്നു അത്, മക്കളുള്ള ആരെങ്കിലും കണ്ടാൽ അത് സഹിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഉദ്യോഗസ്ഥർക്കെതിരായ നടപടി രാഷ്ട്രീയപ്രേരിതമല്ലെന്നും ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംഭവം നടന്ന അന്ന് പോലീസ് കേസെടുത്തില്ല. തുടർന്ന് ഇരകളായവർ കോടതിയിൽ പോയി. കോടതി കേസന്വേഷിക്കാൻ പോലീസിനോട് പറഞ്ഞു. എന്നാൽ, പോലീസന്വേഷണത്തിലെ യഥാർത്ഥ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ഇല്ലെന്നും അത്തരത്തിൽ മർദനം നടന്നിട്ടില്ലെന്നുമുള്ള പച്ചക്കള്ളം പോലീസ് കോടതിയിൽ പറഞ്ഞു. എന്നാൽ, ഇരകളായവർ അതേ വീഡിയോ കോടതിയിൽ ഹാജരാക്കി. ഇന്നും ചാനലുകളിൽ ആ വീഡിയോ കണ്ടുകൊണ്ടിരിക്കുകയാണ്- സതീശൻ ചൂണ്ടിക്കാട്ടി.
പിന്നീട് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. എന്നാൽ, അന്വേഷണം നടത്തിയില്ല. ഈ ഘട്ടത്തിലാണ് ഞങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയത്. ഞങ്ങൾ പ്രത്യേകാന്വേഷണ സംഘത്തെ വെച്ച് അന്വേഷിപ്പിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
എന്തൊരു ക്രൂരമായ മർദനമാണ് ഉദ്യോഗസ്ഥർ നടത്തിയത്. എസ്പി നൽകിയ റിപ്പോർട്ടും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടും പൂഴ്ത്തി. മുഖ്യമന്ത്രി കടന്നുപോയതിന് ശേഷമാണ് പിറകെ വന്ന സംഘം പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നവരെ മർദിച്ചത്. കേരളത്തിൽ ആരെങ്കിലും ആ ദൃശ്യം കണ്ടാൽ സഹിക്കുമോ? മക്കളുള്ള ആരെങ്കിലും കണ്ടാൽ അത് സഹിക്കുമോ? ഞാൻ അതാണ് പറഞ്ഞത്, ചില കാര്യങ്ങൾ മറക്കാനാകില്ലെന്ന്- വി.ഡി. സതീശൻ പറഞ്ഞു.
















































