മലപ്പുറം: തമിഴ്‌നാട് വാൽപ്പാറ ചുരത്തിൽ ആളിയാറിനും അട്ടകട്ടിക്കും ഇടയിൽ ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്കൂടി മരിച്ചു. ചികിത്സയിലായിരുന്ന നൗഷാദ് (39) ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. പാങ്ങ് ജി.എൽ.പി. സ്കൂളിലെ ബസ് ഡ്രൈവറാണ്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മലപ്പുറം വളാഞ്ചേരി കുറുവ പഞ്ചായത്ത് പാങ്ങ് ഗവ. എൽ.പി. സ്‌കൂൾ അധ്യാപകരും ജീവനക്കാരുമുൾപ്പെടെ 13 പേരടങ്ങുന്ന വിനോദയാത്രാസംഘമാണ് അപകടത്തിൽപ്പെട്ടത്. അന്ന് മലപ്പുറം സ്വദേശികളായ അഞ്ച് അധ്യാപകരും ജീവനക്കാരും ഒരുകുട്ടിയും ഉൾപ്പെടെ ഒൻപതുപേർ മരിച്ചിരുന്നു.
കോയമ്പത്തൂർ ജില്ലയിലെ പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ സ്ഥിതിചെയ്യുന്ന ചുരത്തിന്റെ 13-ാം ഹെയർപിൻ വളവിൽവെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടർന്ന് ഒൻപതാം വളവിലേക്ക് ആഴത്തിൽ പതിച്ചു. അതിരപ്പിള്ളിയും വാൽപ്പാറയും സന്ദർശിച്ച് പൊള്ളാച്ചി വഴി നാട്ടിലേക്കുള്ള മടക്കയാത്രയിലാണ് നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.











































