ഇറ്റാ: യുപിയിലെ ഇറ്റാ ജില്ലയിൽ വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വരൻ കുഴഞ്ഞുവീണതിനെത്തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറി വധു. സാകിത് മേഖലയിലാണ് സംഭവം നടന്നത്. വരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബം തങ്ങളോട് മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് വധുവിന്റെ പിന്മാറ്റം. വിവാഹ ചടങ്ങുകൾക്കിടയിൽ വരൻ കുഴഞ്ഞുവീണത് ഇരു കുടുംബങ്ങളും തമ്മിലുള്ള തർക്കത്തിന് കാരണമായതായി പോലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ- വിവാഹ ചടങ്ങുകൾക്കായി മണ്ഡപത്തിൽ പീഠത്തിൽ ഇരിക്കുന്നതിനിടെ വരന് ബാലൻസ് തെറ്റുകയും കസേരയിൽ നിന്ന് താഴെ വീഴുകയുമായിരുന്നു. ഇത് അവിടെയുണ്ടായിരുന്നവർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചതായി നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ ബന്ധുക്കൾ ഓടിയെത്തുകയും വെള്ളം നൽകുകയും ചെയ്തു. ഡോക്ടറെ വിളിക്കാൻ ചിലർ നിർദേശിക്കുകയും ചെയ്തു.
പരിഭ്രമം മൂലമുണ്ടായ അസ്വസ്ഥതയാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് വധുവിന്റെ കുടുംബം വരന്റെ ആരോഗ്യനിലയെക്കുറിച്ച് സംശയങ്ങൾ ഉന്നയിച്ചു. വിവാഹാലോചന ഉറപ്പിക്കുന്നതിന് മുൻപ് വരന്റെ അസുഖത്തെക്കുറിച്ചുള്ള വിവരങ്ങൾ വീട്ടുകാർ മറച്ചുവെച്ചുവെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു.
തർക്കം പിന്നീട് ഇരുവിഭാഗങ്ങളും തമ്മിലുള്ള വഴക്കായി മാറുകയും രാത്രി മുഴുവൻ നീണ്ടുനിൽക്കുകയും ചെയ്തു. നാട്ടിലെ മുതിർന്നവരും ബന്ധുക്കളും ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വരന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയാൽ മാത്രമേ താലി കെട്ടാന് സമ്മതിക്കുവെന്ന് വധു തീർത്തുപറഞ്ഞു.
കുടുംബാംഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തെത്തുടർന്ന് വധുവിന്റെ ഭാഗത്തുനിന്നുള്ള രണ്ടുപേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിരവധി തവണ ചർച്ചകൾ നടന്നിട്ടും വിവാഹം വേണ്ടെന്ന തീരുമാനത്തിൽ വധുവും കുടുംബവും ഉറച്ചുനിന്നു. ഇതോടെ വധുവിനെ കൂട്ടാതെ വരനും സംഘവും മടങ്ങിപ്പോയി.ഇതുവരെ ഇരുവിഭാഗത്തുനിന്നും രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വിദേശ് രാതി പറഞ്ഞു.

















































