കൊച്ചി: നടി അൻസിബ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഓഫീസിൽ ഹാജരായി. നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്‌ഐയ്ക്കുമെതിരെ അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതി നേരത്തെ പൊലീസിന് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായാണ് അൻസിബയെ വിളിപ്പിച്ചിരിക്കുന്നത്.
ഇതിനിടെ നടൻ ടിനി ടോമിനെതിരെ അൻസിബ വീണ്ടും രൂക്ഷ വിമർശനം ഉന്നയിച്ചു. ടിനി ടോം തന്നോട് മാത്രമല്ല, ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ പറഞ്ഞു. “കേരളം പോലെ സെക്കുലർ ആയ ഒരു സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്. ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചത്. മലയാളികൾക്ക് കാര്യം മനസിലായിട്ടുണ്ട്. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ. ടിനിക്കെതിരെ പരാതിയുമായി മുന്നോട്ടു പോകും” എന്നും അൻസിബ വ്യക്തമാക്കി.
മാധ്യമങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് തന്നെ കേൾക്കാമെന്ന് ഇപ്പോൾ താരസംഘടനയായ അമ്മയുടെ നേതൃത്വം പറയുന്നതെന്നും അൻസിബ പ്രതികരിച്ചു. ഇതിന് മുമ്പ് പല തവണ പരാതി നൽകിയിരുന്നുവെന്നും അവർ പറഞ്ഞു. “ഇതേ കമ്മിറ്റിക്കു മുമ്പിൽ വീണ്ടും ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്ന് പറയുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണ്” എന്നും അൻസിബ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്‌പെക്ടർ രേഷ്മയ്ക്കും നടി ലക്ഷ്മിപ്രിയയ്ക്കുമെതിരെ അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ അവഹേളിച്ചെന്നാണ് അൻസിബയുടെ ആരോപണം. എസ്‌ഐ രേഷ്മ പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടവിൽ വച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തനിക്കെതിരായ ലക്ഷ്മിപ്രിയയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും അൻസിബ ആരോപിച്ചു. താൻ നേരിട്ട അപമാനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ച അൻസിബ ഹസൻ സംഘടനാ നേതൃത്വത്തെയും ടിനി ടോമിനെയുംതിരെ പരസ്യമായി രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ജിഹാദിയെന്ന് വിളിച്ചു, മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചു, പൊലീസിന് വ്യാജ പരാതി നൽകി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അൻസിബ ടിനി ടോമിനെതിരെ ഉന്നയിച്ചത്.
ഇതിന് പിന്നാലെ ടിനി ടോമിനെതിരെ നടി നീന കുറുപ്പും രംഗത്തെത്തി. കുടുംബമേളയ്ക്കിടെ ടിനി കയ്യേറ്റത്തിന് ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ച് നീന കുറുപ്പ് സംഘടനയ്ക്ക് പരാതി നൽകിയിരുന്നു.


















































