ന്യൂ ഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയാതെ സഭയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. അമിത് ഷാ പാർലമെന്റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുകയാണ്. സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി സഭയിലെത്തി വിശദീകരണം നൽകുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്നും, പാർലമെന്റിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷം ഏകോപിത നിലപാടോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിലും കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. വിശ്വാസികൾ സമർപ്പിച്ച കാണിക്കപ്പണം ദുരുപയോഗം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നും, പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യാൻ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്നും ആരോപിച്ചു.
എഫ്‌സിആർഎ ഭേദഗതി ബില്ലിനെതിരെയും കോൺഗ്രസ് ശക്തമായ എതിർപ്പ് ആവർത്തിച്ചു. സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള നിയമമാണിതെന്നും, ഒരു കാരണവശാലും ബിൽ അംഗീകരിക്കില്ല.ഡീലിമിറ്റേഷൻ വിഷയത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെയും മറ്റ് ചില സംസ്ഥാനങ്ങളെയും പിന്നാക്കം നിർത്തുന്ന തരത്തിലുള്ള നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ പ്രളയബാധിതർക്കായി കേന്ദ്രസഹായം അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഗുരുതരമായ മഴക്കെടുതി നിലനിൽക്കുന്നതിനാൽ കേന്ദ്രം പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.






