നാഗ്‌പൂർ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ പ്രത്യേക സൗകര്യങ്ങൾ ആവശ്യപ്പെട്ട് അന്വേഷണത്തോട് സഹകരിക്കാതെ തുടരുന്നു. പിസ, പ്രീമിയം ഭക്ഷണം, സൗകര്യപ്രദമായ കിടക്ക, കൊതുക് പ്രതിരോധ സംവിധാനം എന്നിവ ആവശ്യപ്പെട്ടാണ് 19കാരനായ പ്രതി പൊലീസിനെ ബുദ്ധിമുട്ടിക്കുന്നത്. നിർഭയ് അഥവാ ആകാശ് മാധവ് പഖരെ എന്ന യുവാവാണ് കേസിലെ പ്രതി. ഓഗസ്റ്റ് 2-നാണ് 16കാരിയെ കാണാതായത്. തുടർന്ന് കുടുംബം ഹുഡ്കേശ്വർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
സാങ്കേതിക നിരീക്ഷണത്തിന്റെ സഹായത്തോടെ പെൺകുട്ടിയെ നാഗ്പൂരിലെ വാടകവീട്ടിൽ നിന്ന് തിങ്കളാഴ്ച രാത്രി പൊലീസ് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തുമ്പോൾ പെൺകുട്ടിയുടെ കൈകാലുകൾ കെട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സമീപത്ത് ബെൽറ്റും കത്തിയും കണ്ടെത്തിയതായും ശരീരത്തിൽ നിരവധി പരിക്കുകളുടെ പാടുകൾ ഉണ്ടായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ചികിത്സയ്ക്കായി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായതിന് ശേഷം മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകാനും ചികിത്സ സ്വീകരിക്കാനും പ്രതി വിസമ്മതിച്ചു. അന്വേഷണത്തിന് നിർണായകമായ സ്വന്തം മൊബൈൽ ഫോണിന്റെയും പെൺകുട്ടിയുടെ മൊബൈൽ ഫോണിന്റെയും പാസ്‌വേഡുകൾ വെളിപ്പെടുത്താനും ഇയാൾ തയ്യാറായിട്ടില്ല.
ഇതുമൂലം അന്വേഷണത്തിൽ തടസ്സം നേരിടുന്നതായി പൊലീസ് അറിയിച്ചു. പകരം, ലോക്കപ്പിലെ ഭിത്തികൾ വൃത്തിഹീനമാണെന്നും ശൗചാലയത്തിൽ ദുർഗന്ധമുണ്ടെന്നും പരാതിപ്പെട്ട പ്രതി പ്രഭാതഭക്ഷണത്തിന് പിസയും രാത്രിയിൽ പ്രീമിയം ഭക്ഷണവും, സൗകര്യപ്രദമായ കിടക്കയും കൊതുക് പ്രതിരോധ സംവിധാനവും വേണമെന്ന ആവശ്യവും ഉന്നയിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം ആകാശ് മെഹ്റ എന്ന വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പിന്നീട് സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തി അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഹോട്ടലുകളിലും പിന്നീട് വാടകവീട്ടിലും എത്തിച്ച് പലതവണ ലൈംഗികാതിക്രമം നടത്തിയതായും, ലഹരി കലർത്തിയ ചോക്ലേറ്റുകൾ നൽകിയെന്ന സംശയവും പൊലീസ് പരിശോധിച്ചുവരികയാണ്.






