കൊച്ചി: ആൺസുഹൃത്തിനൊപ്പം എത്തിയ യുവതിയെ കത്തിമുനയിൽ നിർത്തി മൂന്നുപേർ ക്രൂരമായി പീഡിപ്പിച്ചു. നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ റിസർവേഷൻ സെന്ററിന് സമീപമാണ് സംഭവം. ഒരുമണിക്കൂറോളം അതിക്രമത്തിനിരയായ യുവതി ഒടുവിൽ പത്താംനിലയിൽ നിന്ന് പൂർണനഗ്നയായി ഓടി രക്ഷപ്പെട്ടു. സ്ഥിരം കുറ്റവാളികളായ അക്രമികളിൽ രണ്ടുപേരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലിൽ എൻ.എസ്.ഡാനിഷ് (28), കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടിൽ രാഹുൽ (39) എന്നിവരാണ് പിടിയിലായത്. മൂന്നാംപ്രതി അതുലിനായി തെരച്ചിൽ തുടരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷൻ വിവേകാനന്ദ റോഡിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ബ്യു മോണ്ടേ ഹോട്ടലിന്റെ പത്താംനിലയിൽ ചൊവ്വാഴ്ച രാത്രി 10നായിരുന്നു സംഭവം.
സ്വകാര്യസ്ഥാപനത്തിലെ എച്ച്.ആർ വിഭാഗം ജീവനക്കാരിയായ എം.ബി.എ ബിരുദധാരിയാണ് യുവതി. ആളൊഴിഞ്ഞ കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പം എത്തിയ 24കാരിയെ കത്തിമുനയിൽ നിർത്തി മൂന്ന് യുവാക്കൾ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ആൺസുഹൃത്തിന്റെ കൺമുന്നിൽ യുവതിയെ വിവസ്ത്രയാക്കി ഒരു മണിക്കൂറോളം ഉപദ്രവിച്ചു. കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്ന് ഫയർ ഗോവണിയിലൂടെ പൂർണനഗ്നയായി ഇറങ്ങിയോടിയാണ് യുവതി രക്ഷപ്പെട്ടത്. യുവതിയും സുഹൃത്തും കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് പോകുമ്പോൾ പ്രതികൾ താഴത്തെ നിലയിൽ മദ്യപിക്കുകയായിരുന്നു. പിന്നാലെ, കൂട്ടാളികളുമായി മുകളിലെത്തിയ ഡാനിഷ് താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയോട് ആവശ്യപ്പെട്ടു.
വിസമ്മതിച്ചതോടെയാണ് ആൺസുഹൃത്തിനെ കത്തിമുനയിൽ നിറുത്തിക്കൊണ്ട് യുവതിയെ വിവസ്ത്രയാക്കിയത്. യുവതിയുടെ ശക്തമായ ചെറുത്തുനിൽപ്പിനിടെ കടിയേറ്റ് ഡാനിഷിന്റെ കൈയ്‌ക്ക് മുറിവേറ്റു. മൂന്നു അക്രമികളെയും തള്ളിമാറ്റി യുവതി സുഹൃത്തിനൊപ്പം ഓടിയിറങ്ങുകയായിരുന്നു. താഴെയെത്തിയപ്പോൾ ആൺസുഹൃത്ത് ജാക്കറ്റ് ഉപയോഗിച്ച് യുവതിയുടെ ദേഹം മറച്ചു. യുവതി ഹെൽപ്പ്‌ലൈനിൽ വിളിച്ചതോടെ പൊലീസെത്തി ഇരുവരെയും സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു. സി.സി ടിവിയിൽ നിന്നു ലഭിച്ച ബൈക്കിന്റെ നമ്പർ പിന്തുടർന്നാണ് രണ്ടു പ്രതികളെ പിടികൂടിയത്.



















































